കോഴിക്കോട്: പാളയത്ത് യുവാവിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. പാളയം പുതിയകോവിലകം പറമ്പ് സ്വദേശി ബിജുവാണ് കൊല്ലപ്പെട്ടത്.
യുവാവിന്റെ ശരീരത്തിലേറ്റ ആഴത്തിലുള്ള മുറിവുകൾ വലിയ അളവിൽ ചോരവാർന്നുപോകുന്നതിന് കാരണമായിട്ടുണ്ട്. ആയുധം ഉപയോഗിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് കമ്മീഷണർ ഷൗക്കത്തലി വ്യക്തമാക്കി. സംഭവത്തിൽ കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്.
ഇന്ന് പുലർച്ചെ മൂന്നുമണിയോടെ പാളയം പച്ചക്കറി മാർക്കറ്റിനോട് ചേർന്ന ഒറ്റമുറി വീട്ടിലാണ് രക്തം വാർന്ന് മരിച്ച നിലയിൽ ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ മൂന്ന് മണിയോടെ പശുവിനെ കറക്കാനായി ബിജുവിനെ വിളിക്കാനെത്തിയ അമ്മ ബേബിയാണ് മൃതദേഹം ആദ്യം കണ്ടത്. അമ്മയുടെ കരച്ചിൽകേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.
പാളയം മാർക്കറ്റിനോട് ചേർന്ന് ആളുകൾ തിങ്ങിപ്പാർക്കുന്നിടത്താണ് ബിജുവും കുടുംബവും താമസിച്ചിരുന്നത്. സംഭവദിവസം ബിജുവിന്റെ അച്ഛൻ കോയമ്പത്തൂരിലേക്ക് പോയതിനാൽ വീട്ടിൽ അമ്മയും ബിജുവും മാത്രമാണുണ്ടായിരുന്നത്. വീടിന് പുറത്തായി തൊഴുത്തിനോട് ചേർന്നുള്ള ഒറ്റമുറി കെട്ടിടത്തിലാണ് ബിജു കിടക്കാറുള്ളത്. രാത്രി പത്തരയോടെ ഭക്ഷണം കഴിച്ച് പിരിഞ്ഞ മകനെ രാവിലെ ജീവനറ്റനിലയിൽ കണ്ടതിന്റെ ആഘാതത്തിലാണ് ബിജുവിന്റെ അമ്മ.
രാവിലെ വിളിക്കാനായെത്തിയപ്പോൾ മുറി പുറത്തുനിന്നും പൂട്ടിയ നിലയിലായിരുന്നെന്ന് ബിജുവിന്റെ അമ്മ പറയുന്നു. ശരീരത്തിൽ പലയിടത്തും വെട്ടേറ്റ പാടുകളുണ്ട്. കഴുത്തിലാണ് ആഴത്തിൽ മുറിവേറ്റിരിക്കുന്നത്. പ്രദേശത്തെത്തുന്ന ലഹരിസംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ബിജു പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇതേതുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഫൊറൻസിക് സംഘവും ഡോഗ്‌സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധനന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പല സംഘങ്ങളായി തിരിഞ്ഞ് സിസിടിവി ദൃശ്യങ്ങളുൾപ്പെടെ ശേഖരിച്ച് അന്വേഷണം ശക്തമാക്കുകയാണ് പൊലീസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |