SignIn
Kerala Kaumudi Online
Saturday, 23 May 2026 7.09 PM IST

സുനിതയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതി ദീപക് കൃഷ്‌ണൻ പിടിയിൽ; കസ്റ്റഡിയിലെടുത്തത് കന്യാകുമാരിയിൽ നിന്ന്

deepak

തൃശൂർ: വാടാനപ്പള്ളി സ്വദേശി സുനിതയെ അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒളിവിൽപ്പോയ പ്രതി ദീപക് കൃഷ്‌ണൻ പിടിയിൽ. കന്യാകുമാരിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ബംഗളൂരുവിൽ തെരുവുനായ്‌ക്കളെ സംരക്ഷിക്കുന്ന ഷെൽറ്റർ ഹോം നടത്തിവരികയായിരുന്നു മലയാളിയായ ഇയാൾ.

ഷെൽറ്റർ ഹോമിൽ മറ്റ് രണ്ട് യുവതികൾക്കൊപ്പം ജോലിക്കെത്തിയതായിരുന്നു സുനിത. ലൈംഗികാതിക്രമം തടഞ്ഞപ്പോഴാണ് ഇവരെ അതിക്രൂരമായ രീതിയിൽ ദീപക് കൃഷ്‌ണൻ മർദിച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. വിവാദമായ കാരണവർ വധക്കേസിലെ പ്രതി ഷെറിന് ജയിലിനുള്ളിൽ വിഐപി പരിഗണന ലഭിക്കുന്നുവെന്ന് വെളിപ്പെടുത്തിയ സഹതടവുകാരിയായിരുന്നു സുനിത. ജയിൽമോചിതയായ ശേഷം ജീവിക്കാൻ വക തേടിയാണ് ഇവർ ബംഗളൂരുവിലെ ഷെൽറ്റർ ഹോമിൽ ജോലിക്കെത്തിയത്.

ക്രൂരമർദനമേറ്റ സുനിതയെ ആദ്യം ബംഗളൂരുവിലെ ഒരു ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് വിവരമറിഞ്ഞ് ബന്ധുക്കളെത്തി അവിടെ നിന്നും തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റി. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മേയ് മൂന്നിനാണ് ഇവരെ ദീപക് കൃഷ്‌ണൻ മർദിച്ചത്. സുനിതയുടെ തല പിടിച്ച് പ്രതി ചുവരിലും അലമാരയിലും തുടർച്ചയായി ഇടിച്ചെന്നും പരിക്കേറ്റ് നിലത്തുവീണ അവരുടെ നെഞ്ചത്ത് ആവർത്തിച്ച് ചവിട്ടിയെന്നുമാണ് സാക്ഷിമൊഴിയുണ്ട്. ഒപ്പമുണ്ടായിരുന്ന സ്ത്രീകളെ പ്രതി കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്നും വിവരമുണ്ട്.

വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ് സുനിത. ഇവർ അട്ടക്കുളങ്ങര ജയിലിൽ ഷെറിനൊപ്പം ഉണ്ടായിരുന്നു. 2025ലാണ് ഇവർ ഷെറിനെതിരെയുള്ള വെളിപ്പെടുത്തൽ നടത്തിയത്. ഉന്നത ബന്ധങ്ങളിലൂടെ അധിക പരോളുകൾ നേടിയെന്നും ഉന്നതരുമായി ബന്ധമുണ്ടെന്നും മേക്കപ്പ് സാധനങ്ങളും ഫോണും ജയിലിനുള്ളിൽ അവർക്ക് ലഭിച്ചിരുന്നുവെന്നും സുനിത പറഞ്ഞിരുന്നു. ഷെറിന്റെ സുഖവാസത്തിനെതിരെ സുനിത പരാതി നൽകിയെങ്കിലും പൊലീസ് ഗൗരവത്തോടെയെടുത്തില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, DEEPAK KRISHNAN, SUNITHA MURDER CASE, POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY