
കണ്ണൂർ : കണ്ണൂർ ഇരിട്ടി വാണിയപ്പാറയിലെ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം, ഒരു കല്ലറയിൽ അടക്കം ചെയ്ത രണ്ട് മൃതദേഹങ്ങൾക്കൊപ്പം പായയിൽ പൊതിഞ്ഞ നിലയിൽ മൂന്നാമതൊരു മൃതദേഹം കണ്ടതാണ് ദുരുഹത ഉയർത്തിയത്. ആറു വർഷം മുൻപ് കാണാതായ കുറ്റ്യാടി വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടേതാണ് മൃതദേഹം എന്ന് ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതോടെയാണ് കരിക്കോട്ടക്കരി പൊലീസ് കേസെടുത്തത്. പള്ളി സെമിത്തേരിയിലെ 34-ാം നമ്പർ കല്ലറ തുറന്ന് മൃതദേഹങ്ങൾ പുറത്തെടുത്ത് ശാസ്ത്രീയമായ പരിശോധനകൾ ഉൾപ്പെടെ നടത്താനാണ് പൊലീസിന്റെ തീരുമാനം. ചൊവ്വാഴ്ച ആർ.ഡി.ഒയുടെ അനുമതി ലഭിച്ചാലുടൻ കല്ലറ തുറന്ന് പരിശോധന ആരംഭിക്കും. പരിശോധനയ്ക്ക് മുന്നോടിയായി സെമിത്തേരിക്ക് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തിൽ പൊലീസ് നടത്തുന്ന അന്വേഷണങ്ങളോട് പൂർണമായി സഹകരിക്കുമെന്ന് പള്ളി വികാരി വ്യക്തമാക്കിയിട്ടുണ്ട്. കാണാതായ സിജോയുടെ മാതാവ് മുഖ്യമന്ത്രിക്കും സംസ്ഥാന ഡി.ജി.പിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ണൂർ റൂറൽ പൊലീസ് കമ്മിഷണർ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ ആർ.ഡി.ഒയുടെ സാന്നിദ്ധ്യത്തിൽ പള്ളി അധികൃതർ, ജനപ്രതിനിധികൾ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗം ചേർന്നിരുന്നു.
വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിലെ പൊതു കല്ലറയിൽ നേരത്തെ സംസ്കരിച്ച് മൃതദേഹങ്ങൾക്ക് തൊട്ടടുത്തായി പായയിൽ പൊതിഞ്ഞ നിലയിഷൽ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയതാണ് വിവാദമായത്. പള്ളി അധികൃതർ തന്നെ ഇതിൽ അസ്വാഭാവികത ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |