
കൊച്ചി: വിമാനസർവീസ് റദ്ദാക്കിയ ദിവസത്തേക്ക് ഓൺലൈൻ പോർട്ടലുകൾവഴി യാത്രാ ടിക്കറ്റുകൾ ലഭ്യമാക്കിയതിന് ഗോ എയർലൈൻസ് വിമാനകമ്പനിക്കും ഓൺലൈൻ ബുക്കിംഗ് ഏജന്റുമാർക്കുമെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. ഹൈക്കോടതി അഭിഭാഷകൻ യശ്വന്ത് ഷേണായി സി.ജെ.എം കോടതി മുഖേന നൽകിയ സ്വകാര്യ അന്യായത്തിലാണ് വിമാനക്കമ്പനി ഉടമയും ഡയറക്ടർമാരും ഉൾപ്പെടെ 19 പേരെ പ്രതികളാക്കി കേസെടുത്തത്.
കൊച്ചി വിമാനത്താവളത്തിൽ നിന്ന് മുംബയിലേക്ക് പോകാൻ 2023 മേയ് രണ്ടിനാണ് യശ്വന്ത് ഷേണായിയും കുടുംബവും ക്ലിയർ ടിപ്പ്, ഈസ് മൈ ട്രിപ്പ് പോർട്ടലുകൾ വഴി ടിക്കറ്റുകൾ ബുക്കുചെയ്തത്. തുടർന്ന് വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഫ്ലൈറ്റ് റദ്ദാക്കിയ വിവരം അറിയുന്നത്. ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് മുമ്പുതന്നെ സർവീസ് റദ്ദാക്കിയിരുന്നു. ഇതുമൂലം സാമ്പത്തിക നഷ്ടമുണ്ടായെന്ന് കാട്ടിയാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.
രണ്ട് ഓൺലൈൻ പോർട്ടലുകളും വിമാനക്കമ്പനിയുടെ ബുക്കിംഗ് ഏജന്റുമാരാണെന്ന് പരാതിയിൽ പറയുന്നു. സർവീസ് റദ്ദാക്കിയിട്ടും ഓൺലൈനിൽ ബുക്കിംഗിന് അവസരമൊരുക്കിയതിലൂടെ കോടിക്കണക്കിന് ലാഭമാണ് വിമാനക്കമ്പനിക്ക് ഉണ്ടായത്. വിമാനക്കമ്പനിയുടെ സ്വതന്ത്ര ഡയറക്ടർമാരും കമ്പനി സെക്രട്ടറിയും ബുക്കിംഗ് ഏജൻസികളുടെ എം.ഡിമാരും ഉൾപ്പെടെ പ്രതിപ്പട്ടികയിലുണ്ട്. വഞ്ചനക്കുറ്റത്തിനാണ് കേസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |