ന്യൂഡൽഹി: 'ചന്ദു ചാമ്പ്യൻ' എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി ബോളിവുഡ് നടൻ കാർത്തിക് ആര്യൻ. വർഷങ്ങളായി മനസിൽ കൊണ്ടുനടന്ന സ്വപ്നം ഒടുവിൽ യാഥാർത്ഥ്യമായെന്നാണ് താരത്തിന്റെ പ്രതികരണം. 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനുള്ള പുരസ്കാരം മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുമായി കാർത്തിക് ആര്യൻ പങ്കിട്ടിരുന്നു.
ദേശീയ പുരസ്കാര പ്രഖ്യാപനം വീട്ടിലിരുന്ന് കുടുംബത്തോടൊപ്പം തത്സമയം കാണുന്ന വീഡിയോ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. മികച്ച നടനായി തന്റെ പേര് പ്രഖ്യാപിച്ചതിന് പിന്നാലെ കാർത്തിക് ആര്യൻ സന്തോഷം കൊണ്ട് ഉറക്കെ നിലവിളിച്ചുകൊണ്ട് തുള്ളിച്ചാടുകയായിരുന്നു. മകന്റെ വലിയ നേട്ടത്തിൽ അഭിമാനം കൊള്ളുന്ന മാതാപിതാക്കൾ താരത്തെ കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കുന്ന വൈകാരികമായ നിമിഷങ്ങളും വീഡിയോയിൽ കാണാം. ചില നിമിഷങ്ങൾ വാക്കുകളേക്കാൾ വലുതാണെന്ന കുറിപ്പോടെയാണ് കാർത്തിക് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഇന്ത്യയുടെ ആദ്യ പാരാലിമ്പിക്‌സ് സ്വർണമെഡൽ ജേതാവായ മുരളികാന്ത് പേട്‌കറിന്റെ അസാധാരണ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഹിന്ദി ചിത്രമാണ് ചന്തു ചാമ്പ്യൻ. ചിത്രത്തിൽ ഇന്ത്യൻ ആർമിയിലെ സൈനികൻ, ഗുസ്തിക്കാരൻ, ബോക്‌സർ, 1965 ലെ യുദ്ധ വീരന്‍, നീന്തൽക്കാരൻ എന്നിങ്ങനെ വിവിധ രൂപത്തിലും ഭാവത്തിലും കാർത്തിക് ആര്യന്‍ അഭിനയിക്കുന്നുണ്ട്.
ചിത്രത്തിനായുള്ല താരത്തിന്റെ മേക്കോവർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സാജിദ് നദിയാദ്‌വാലയും കബീർ ഖാനും ചേർന്നാണ് ചന്തു ചാമ്പ്യന്റെ നിർമ്മാണം. കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസ് കളക്ഷനിൽ മുന്നിലെത്തിയിരുന്നു. ചിത്രത്തിൽ വിജയ് റാസ്, ഭുവൻ അറോറ, രാജ്പാൽ യാദവ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
Kartik Aaryan celebrated an emotional milestone after winning his first National Film Award for Best Actor for Chandu Champion. Overjoyed by the announcement, he screamed with excitement and shared heartfelt hugs with his parents, calling the honor a dream come true after years of hard work. The actor thanked his fans and everyone who supported his journey.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |