കൊച്ചി: നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ നടൻ ടിനി ടോമിന് മുൻകൂർജാമ്യം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കടവന്ത്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. സ്ത്രീത്വത്തെ അപമാനിക്കൽ, വർഗീയമായി അധിക്ഷേപിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ടിനി ടോമിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ടിനി ടോമിനെതിരായ പരാതിയിൽ പൊലീസ് നടപടി വൈകുന്നതായി ചൂണ്ടിക്കാണിച്ച് അൻസിബ കോടതിയെ സമീപിച്ചിരുന്നു. കോടതി ഇടപെടലിനെ തുടർന്നാണ് ടിനി ടോമിനെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. താൻ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും മൊഴിയെടുക്കാൻ ആദ്യം വിളിച്ചപ്പോൾ തന്നെ ഹാജാരായെന്നും ചൂണ്ടിക്കാണിച്ചാണ് ടിനിടോം മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരി 13ന് കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്ററിൽ അമ്മ കുടുംബയോഗത്തിന്റെ ഭാഗമായി നടന്ന റിഹേഴ്സലിനിടെയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ടിനി ടോം അൻസിബയോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും ലൈംഗികച്ചുവയുള്ള വാക്കുകൾ സംസാരിക്കുകയും ചെയ്തുവെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
Actor Tini Tom secured anticipatory bail from the Ernakulam Principal Sessions Court in a case filed by actress Ansiba Hassan. Kadavanthra Police registered the case, alleging Tini Tom used obscene and sexually suggestive words during a rehearsal on February 13. Ansiba had approached the court over delayed police action, leading to the case registration.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |