ആലപ്പുഴ: കാലവർഷം തുടങ്ങി ആഴ്ചകൾ കഴിഞ്ഞിട്ടും ആലപ്പുഴ ജില്ലയിൽ പ്രതീക്ഷിച്ച മഴ ലഭിച്ചിട്ടില്ല. സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ കാര്യമായ മഴ ലഭിച്ചെങ്കിലും ഇത്തവണ ആലപ്പുഴയ്ക്ക നിരാശയാണ് സമ്മാനിച്ചത്. ഇവിടെ കാലവർഷത്തിന്റെ വരവ് വെെകുകയും മഴയുടെ അളവ് കുറയുകയും ചെയ്തു. ജൂൺ ഒന്നുമുതലുള്ള കണക്കനുസരിച്ച് ജില്ലയിൽ 28 ശതമാനം മഴക്കുറവാണ് മഴ രേഖപ്പെടുത്തിയത്. 530.8 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 382.3 മില്ലിമീറ്റർ മാത്രമാണ് ഇത്തവണ ലഭിച്ചത്. ഏറ്റവും കൂടുതൽ മഴക്കുറവ് രേഖപ്പെടുത്തിയത് വയനാട്ടിലാണ് (67 ശതമാനം).
ജില്ലയിൽ അടുത്ത മൂന്നുദിവസവും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ഞായറാഴ്ച മുതൽ ലഭിച്ച മഴയുടെ കണക്കിൽ ചേർത്തലയിലാണ് ഏറ്റവും കൂടുതൽ. ഇവിടെ 56 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. മാവേലിക്കരയിൽ 33.2 മില്ലിമീറ്ററും മങ്കോമ്പിൽ 27.4 മില്ലിമീറ്ററും കായംകുളത്ത് 12.1 മില്ലിമീറ്ററും ഹരിപ്പാട് 7.2 മില്ലിമീറ്രറും മഴ ലഭിച്ചെന്നാണ് കണക്ക്. നൂറനാട് ഓട്ടമാറ്റിക് വെതർ സ്റ്റേഷനിൽ 14.5 മില്ലിമീറ്ററും രേഖപ്പെടുത്തി.
ശക്തമാവില്ലെങ്കിലും ജില്ലയിൽ അടുത്ത മൂന്നുദിവസം കൂടി മഴ ലഭിക്കും. നാളെ ആലപ്പുഴ ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ മുതൽ ഉച്ചവരെ ഇടവിട്ട നേരങ്ങളിൽ മഴ ലഭിച്ചിരുന്നു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മഴ കുറഞ്ഞത് കർഷകരെ അടക്കം ആശങ്കയിലാക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |