തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ, മുൻ എംഡി കെ എ രതീഷ് എന്നിവരെ പ്രോസിക്യൂട്ടുചെയ്യാൻ അനുമതി നൽകിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സിബിഐ കുറ്റപത്രം നൽകിയ കേസിൽ പിണറായി സർക്കാർ മൂന്നുതവണയാണ് പ്രോസിക്യൂഷനുള്ള അനുമതി നിഷേധിച്ചത്.
ഇതിന്റെ പേരിൽ വ്യവസായവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എപി മുഹമ്മദ് ഹനീഷിനെതിരായ കോടതിയലക്ഷ്യ നടപടികളേക്ക് കടക്കുകയും ചെയ്തിരുന്നു.പ്രോസിക്യൂഷൻ അനുമതി നൽകുന്നതിലെ കാലതാമസം അവസാനിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് യുഡിഎഫ് സർക്കാർ പ്രോസിക്യൂഷന് അനുമതി നൽകിയത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മൂന്ന് തവണ കോടതി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും തെളിവില്ലെന്നും പ്രോസിക്യൂഷൻ അനുമതി നൽകാനാവില്ലെന്നുമാണ് അറിയിച്ചിരുന്നത്.
കോടതി ഇന്ന് കേസ് പരിഗണിക്കാനിരിക്കെ ഇന്നലെ വൈകിട്ടാണ് പ്രോസിക്യൂഷന് അനുമതി നൽകിയത്. 2006 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ കശുവണ്ടി വികസന കോർപ്പറേഷൻ അസംസ്കൃത കശുവണ്ടി ഇറക്കുമതി ചെയ്തതിൽ കോടികളുടെ അഴിമതിയും ഫണ്ട് ദുരുപയോഗവും നടന്നെന്നായിരുന്നു സിബിഐയുടെ കണ്ടെത്തൽ. കോർപ്പറേഷൻ മുൻ ചെയർമാനായിരുന്നു ആർ ചന്ദ്രശേഖരൻ.
പ്രോസിക്യൂഷന് അനുമതി നൽകാതെ ചന്ദ്രശേഖരനെ പിണറായി സർക്കാർ സംരക്ഷിക്കുന്നതിൽ സിപിഎമ്മിൽപ്പോലും എതിർപ്പുയർന്നിരുന്നു. ആശ സമരത്തിൽ എൽഡിഎഫ് സർക്കാരിനൊപ്പമായിരുന്നു ചന്ദ്രശേഖരൻ നിന്നത്. പ്രോസിക്യൂഷൻ അനുമതി നൽകാത്തതിലുള്ള പ്രത്യുപകാരമായിരുന്നു ഇതെന്ന ആക്ഷേപവും ഉയർന്നിരുന്നു. മുഖ്യമന്ത്രിതർക്കത്തിൽ വിഡി സതീശൻ പക്ഷത്താണ് ചന്ദ്രശേഖരൻ നിലകൊണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |