
സ്വത്ത് വിവരങ്ങൾ അറിയിക്കണം
കോഴിക്കോട്: തെറ്റ് തിരുത്തലിന് ആഡംബരം ഒഴിവാക്കി ജനങ്ങളിലേക്കിറങ്ങണം. പാർട്ടി സംസ്ഥാന നേതൃത്വം മുതൽ ബ്രാഞ്ച് സെക്രട്ടറി വരെയുള്ളവർക്ക് കർശന നിർദ്ദേശം നൽകാൻ വിപുലീകൃത സംസ്ഥാന സമിതിയിൽ തീരുമാനം.
2005 മുതൽ പാർട്ടി അംഗങ്ങൾക്ക് മെമ്പർഷിപ്പ് നൽകാനുള്ള ഫോറത്തിൽ സ്വത്തു വിവരങ്ങളെക്കുറിച്ച് ചോദ്യങ്ങളുണ്ടെങ്കിലും ഫലപ്രദമല്ല. കാൻഡിഡേറ്റ് മെമ്പർഷിപ്പിന് ശേഷം ബ്രാഞ്ച് കമ്മിറ്റിയിലെത്തുമ്പോൾ നിലവിലെ സ്വത്തു വിവരങ്ങളും ജോലിയും വെളിപ്പെടുത്തണം. ഓരോ അഞ്ചു വർഷവും പുതുക്കണം. പുതുക്കിയ റിപ്പോർട്ടുകൾ പരിശോധിക്കാൻ ലോക്കൽ തലം മുതൽ സ്‌ക്രീനിംഗ് കമ്മിറ്റികളുണ്ടാവും. പാർട്ടി പ്രവർത്തന കാലയളവിൽ സ്വത്ത് വർദ്ധനവോ ,മറ്റ് സമ്പാദ്യങ്ങളോ ഉണ്ടായാൽ അവർ പാർട്ടിയിലുണ്ടാവില്ല.
പാർട്ടി അംഗങ്ങളിലും നേതാക്കളിലും ആഡംബരവും അനധികൃത സ്വത്ത് സമ്പാദനവും വർദ്ധിക്കുന്നതും നേതാക്കൾ ജനങ്ങളിൽ നിന്ന് അകലുന്നതുമാണ് പാർട്ടി ഇന്ന് നേരിടുന്ന പ്രതിസന്ധികളിൽ പ്രധാനം. മുഴുവൻ സമയ കേഡർമാരായ പാർട്ടി പ്രവർത്തകർ ജീവിക്കാൻ മറ്റ് ജോലികളിൽ ഏർപ്പെടുന്നതിൽ തടസമില്ല. അത് മേൽ കമ്മിറ്റികളിൽ റിപ്പോർട്ട് ചെയ്യണം. അനധികൃത സ്വത്ത് സമ്പാദനം ശ്രദ്ധയിൽപ്പെട്ടാൽ കർശന ടപടിയുണ്ടാവുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ആരും വിമർശനത്തിന് അതീതരല്ല: ഗോവിന്ദൻ
യോഗത്തിൽ തനിക്കും മറ്റ് നേതാക്കൾക്കുമെതിരെ രൂക്ഷ വിമർശനമുണ്ടായെന്ന് തുറന്ന് സമ്മതിച്ച് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വിമർശനങ്ങളിൽ അത്ഭുതമില്ലെന്നും അദ്ദേഹംവാർത്താസമ്മേളനത്തിൽ പറഞ്ഞു. സെക്രട്ടറിക്കെതിരെ വിമർശനമുണ്ടായോ എന്ന ചോദ്യത്തിന്, വിമർശനമില്ലെങ്കിൽ താനെങ്ങനെ പാർട്ടി നേതാവാകുമെന്നായിരുന്നു ഗോവിന്ദന്റെ പ്രതികരണം. ഞങ്ങളെല്ലാം തിരുത്തേണ്ടതുണ്ട്, തിരുത്തലുകളിലൂടെ പാർട്ടി കൂടുതൽ ശക്തമാവും'
പാർട്ടി നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനം പരിശോധിക്കും. കടുത്ത നടപടികളുമായി പാർട്ടി മുന്നോട്ടുപോകും. ഇ.ഡി അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ നീക്കങ്ങളെ പ്രതിരോധിക്കാൻ ദേശീയ തലത്തിൽ വിശാല സഖ്യം രൂപീകരിക്കണമെന്ന് ചർച്ചകളിൽ നിർദ്ദേശമുയർന്നു. ഇ.ഡി ഉൾപ്പെടെയുള്ള ഏജൻസികളെ ഉപയോഗിച്ച് ബി.ജെ.പി സർക്കാർ രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയാണ്. കേരള സർക്കാരും ഇതിന് കൂട്ടു നിൽക്കുന്നു. ഉത്സവങ്ങളും ആഘോഷങ്ങളും എല്ലാ ജനവിഭാഗങ്ങളുടേതുമാക്കി മാറ്റാൻ ബോധപൂർവ ഇടപെടൽ വേണം. ശ്രീകൃഷ്ണജയന്തി ആർ.എസ്.എസിന്റെ കുത്തകയല്ല. എല്ലാ ഉത്സവങ്ങളും എല്ലാ ജനങ്ങളുടേതുമാണ്. ആരാധനാലയങ്ങൾ വിശ്വാസികളുടേത് മാത്രമാക്കണം. ഉത്സവാഘോഷങ്ങൾ വെള്ളം കടക്കാത്ത അറ പോലെ വേർതിരിക്കാനും ,പൊതു ഇടങ്ങളെ സ്വകാര്യ ഇടങ്ങളാക്കാനും ആർ.എസ്.എസ് ശ്രമിക്കുന്നുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.
ബ്രാഞ്ചുകളുടെ ചുമതല ഏരിയാകമ്മിറ്റിക്ക് നൽകണം
ബ്രാഞ്ചുകളുടെ ചുമതല ഏരിയ കമ്മിറ്റി അംഗങ്ങൾക്ക് നൽകി ദൈനംദിന പ്രവർത്തനങ്ങളിൽ ഫലപ്രദമായി ഇടപെടണമെന്ന് സി.പി.എം വിപുലീകൃത സംസ്ഥാന സമിതിയിൽ ആവശ്യം. ബ്രാഞ്ച് തല സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തണം. ലോക്കൽ കമ്മിറ്റികളുടെയും ഏരിയ കമ്മിറ്റികളുടെയും പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ കഴിയുംവിധം പ്രവർത്തകരുടെ സംഘടനാബലം ശക്തിപ്പെടുത്തണമെന്നും ആവശ്യം ഉയർന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |