SignIn
Kerala Kaumudi Online
Tuesday, 15 September 2026 4.47 PM IST

ഡ്രൈവിംഗ് ടെസ്റ്റ് മുതലാളിയിലേക്ക്,​ ഗ്രൗണ്ടും ട്രാക്കും നിർമ്മിക്കൽ കോർപ്പറേറ്റുകൾ,​ ചെറിയ ഡ്രൈവിംഗ് സ്‌കൂളുകൾ പൂട്ടേണ്ടി വരും

READ ENGLISH VERSION

d

തിരുവനന്തപുരം: ഡ്രൈവിംഗ് പരിശീലനത്തിനും ടെസ്റ്റിനുമായി ഗതാഗത വകുപ്പ് നിർദ്ദേശിക്കുന്ന പരിഷ്കാരം നടപ്പാക്കാൻ ഡ്രൈവിംഗ് സ്കൂളുകൾ കണ്ടെത്തേണ്ടത് 50 മുതൽ 70 സെന്റ് വസ്തു. ഇത് വലിയ ബാദ്ധ്യത ആകയാൽ

ചെറിയ ഡ്രൈവിംഗ് സ്‌കൂളുകൾ പൂട്ടിപ്പോകും. പകരം വൻകിട മുതലാളിമാരായ കോർപ്പറേറ്റുകളെത്തും. പരിഷ്കാരം കോർപ്പറേറ്റുകൾക്കു വേണ്ടിയാണെന്ന ആരോപണം ശക്തമാക്കുന്നതാണ് സർക്കാർ നീക്കം.

ഡ്രൈവിംഗ് പരിശീലനച്ചെലവും ഇരട്ടിയിലധികമാകും. ഇപ്പോൾ 7,500 മുതൽ 11,000 വരെയാണ് കാർ ലൈസൻസെടുക്കാൻ വാങ്ങുന്നത്. 1496 ഡ്രൈവിംഗ് സ്കൂകളാണ് കേരളത്തിലുള്ളത്. ഓരോ സ്കൂളിലും നാല് മുതൽ 10 വരെ ജീവനക്കാരുമുണ്ട്. പരിഷ്കാരപ്രകാരം വലിയ ഡ്രൈവിംഗ് സ്കൂളുകൾ ഒന്നിച്ചോ, കോർപ്പറേറ്റ് സ്ഥാപനങ്ങളോ ആയിരിക്കും ടെസ്റ്റ് ഗ്രൗണ്ടും ട്രാക്കും സജ്ജമാക്കുക. ഓരോ ടെസ്റ്റിനും ഇവരായിരിക്കും ഫീസീടാക്കുക. നിയമ പ്രകാരം ഫീസീടാക്കാനുള്ള അധികാരം മോട്ടോർ വാഹന വകുപ്പിനാണ്. ടെസ്റ്റിനു മാത്രം 300 രൂപയാണ് നിലവിലെ ഫീസ്. ഗ്രൗണ്ടും ട്രാക്കുകളും ഡ്രൈവിംഗ് സ്കൂളുകൾ ഒരുക്കണമെന്നാണ് മന്ത്രി കെ.ബി. ഗണേശ്‌കുമാറിന്റെ നിർദ്ദേശം. അതേസമയം ടെസ്റ്റിംഗ് ട്രാക്കുകൾ എങ്ങനെ നിർമ്മിക്കണമെന്ന നിർദ്ദേശങ്ങളൊന്നും ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ സർക്കുലറിലില്ല.

2017ൽ ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സെന്ററുകൾ തുടങ്ങിയപ്പോൾ റിവേഴ്സ് പാർക്കിംഗും, കയറ്റത്തിൽ നിറുത്തി മുന്നോട്ട് എടുക്കലുമൊക്കെ ഏർപ്പെടുത്തിയിരുന്നു. എന്നാൽ എല്ലായിടത്തും ഒരേ പരിശോധനാ സംവിധാനം വേണമെന്ന ഹൈക്കോടതി വിധിയോടെ ഇതൊഴിവാക്കേണ്ടിവന്നു. 86 സ്ഥലങ്ങളിൽ ടെസ്റ്റുണ്ടെങ്കിലും ഒമ്പതെണ്ണത്തിൽ മാത്രമാണ് മാനദണ്ഡം പാലിക്കുന്നത്. പുതിയ സർക്കുലുറിലെ നിർദ്ദേശങ്ങൾ കേന്ദ്ര നിയമത്തിനെതിരാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ടെസ്റ്റിന് ഇലക്ട്രിക്ക് വാഹനമാകാമെന്ന് കേന്ദ്രം
 ഡ്രൈവിംഗ് ടെസ്റ്റ് നിർവചിക്കുന്ന കേന്ദ്രമോട്ടോർ വാഹനചട്ടത്തിൽ വാഹനത്തിന്റെ വേഗമനുസരിച്ച് ഗിയർമാറ്റണമെന്നേയുള്ളൂ. ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡ് പ്രകാരമാണ് വാഹനങ്ങളുടെ ഗിയർ സംവിധാനം ഒരുക്കുന്നത്. ഇത് പരിശോധിച്ചശേഷമാണ് ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഒഫ് ഇന്ത്യ വാഹനങ്ങൾക്ക് അനുമതി നൽകുന്നത്. നിയന്ത്രണമേർപ്പെടുത്താൻ സംസ്ഥാനത്തിന് അധികാരമില്ല.

 ഇ-വാഹനങ്ങൾ വ്യാപകമായതിനാൽ ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ ട്രാൻസ്മിഷൻ (ഗിയർസിസ്റ്റം), ഇന്ധനം എന്നിവ പരിഗണിക്കേണ്ടതില്ല. ഇതു സംബന്ധിച്ച് കഴിഞ്ഞ വർഷം സംസ്ഥാന സർക്കാരിന് കത്തും നൽകി.

 അപേക്ഷകർക്ക് സ്വന്തം വാഹനം ടെസ്റ്റിന് ഉപയോഗിക്കാം. ജി.പി.എസ്, നിരീക്ഷണ ക്യാമറ എന്നിവ നിർബന്ധമല്ല.

 ഡ്രൈവിംഗ് സ്‌കൂൾ വാഹനങ്ങളിൽ ക്യാമറയും, ജി.പി.എസും വേണമെന്ന് സംസ്ഥാനം. എന്നാൽ സ്വകാര്യ വാഹനങ്ങളുടെ കാര്യത്തിൽ വ്യക്തതയില്ല.

 അയൽസംസ്ഥാനങ്ങളിലേക്കു പോകും

തമിഴ്നാട്ടിലും കർണാടകയിലും ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിന് ചെലവ് കുറവാണ്. അതുകൊണ്ടു തന്നെ കേരളത്തിന്റെ അതിർത്തി താലൂക്കുകളിലുള്ളവർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ലൈസൻസ് എടുക്കും. ഇതിനായി ഏജന്റുമാരും രംഗത്തുണ്ടാകും.

'പുതിയ നിർദ്ദേശങ്ങൾ പലതും പ്രായോഗികമല്ല. സാമ്പത്തിക ബാദ്ധ്യത വരുത്തുന്ന നിർദ്ദേശങ്ങൾ സർക്കാർ തീരുത്തണം".

-സൗമനി മോഹൻദാസ്, ട്രഷറർ, ആൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ

'റോഡപകടങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് ശാസ്ത്രീയമായ മാറ്റങ്ങൾ കൊണ്ടു വരുന്നത്''.

-ഗതാഗതമന്ത്രിയുടെ ഓഫീസ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DRIVING LICENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA