
തിരുവനന്തപുരം: ആരോഗ്യ വകുപ്പിലെ തെറ്റായ സിസ്റ്റത്തെ ശരിയാക്കാനുള്ള പരിശ്രമം പാതിവഴിയിൽ ഉപേക്ഷിക്കില്ലെന്ന് മന്ത്രി കെ.മുരളീധരൻ. ആരോഗ്യ വകുപ്പിന്റെ 50 ദിവസത്തെ പ്രവർത്തനം അടങ്ങുന്ന പ്രോഗ്രസ് റിപ്പോർട്ട് ഗവ. മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ ഫണ്ടിന് പുറമേ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചും സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കും. ആരോഗ്യ വകുപ്പിന്റെ 10 വർഷത്തെ പർച്ചേസുകളിൽ അന്വേഷണം നടത്തുന്നതിൽ രാഷ്ട്രീയം കാണരുത്. ജനങ്ങളുടെ പണം പാഴായതിന് ഉത്തരവാദികളെ കണ്ടെത്തണം. ആരോഗ്യ വകുപ്പിലെ ഒഴിവുകൾ കൃത്യമായി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യും. റാങ്ക് ലിസ്റ്റുള്ളപ്പോൾ താത്കാലിക നിയമനങ്ങൾ പ്രോത്സാഹിപ്പിക്കില്ല.
പ്രാദേശിക താൽപര്യങ്ങളുടെ പേരിൽ എയിംസ് നഷ്ടപ്പെടരുത്.ആശുപത്രി ഉപദേശക സമിതിയിൽ പട്ടികജാതി , വനിതാ പ്രതിനിധികളെ നാമനിർദ്ദേശം ചെയ്യും. രോഗികളോടും കൂട്ടിരിപ്പുകാരോടും സൗമ്യമായി പെരുമാറാൻ സെക്യൂരിറ്റി ജീവനക്കാർ മുതൽ ഡോക്ടർമാർ വരെ ശീലിക്കണം.സ്‌പെഷ്യലൈസ്ഡ് ഡോക്ടർമാരെ സ്‌പെഷ്യലൈസ്ഡ് സൗകര്യങ്ങളുള്ള ആശുപത്രികളിൽ മാത്രമേ നിയമിക്കൂ. വയനാട് മെഡിക്കൽ കോളേജിലെ സൗകര്യ വികസനത്തിന് മാനന്തവാടിയിലെ കെ.എസ്.ഇ.ബി വക സ്ഥലം പ്രയോജനപ്പെടുത്തും. കൽപ്പറ്റ മടക്കി മലയിൽ എം.പി വീരേന്ദ്രകുമാറിന്റെ കുടുംബം വിട്ടുനൽകിയ സ്ഥലത്ത് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി തുടങ്ങും. പാരിപ്പള്ളി മെഡിക്കൽ കോളേജിലെ അടിസ്ഥാന സൗകര്യ വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമ്മിള മേരി ജോസഫ് അദ്ധ്യക്ഷയായി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |