തിരുവനന്തപുരം : കോടികളുടെ കശുഅണ്ടി അഴിമതിക്കേസിൽ ഒന്നാംപ്രതിയായ കശുഅണ്ടി വികസന കോർപ്പറേഷൻ മുൻ എം.ഡിയും ഖാദിബോർഡ് സെക്രട്ടറിയുമായ കെ.എ. രതീഷ് പുറത്തേക്ക്. കെ.എ. രതീഷിനോട് ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം രാജിവയ്ക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദ്ദേശിച്ചതായാണ് റിപ്പോർട്ട്. ഖാദി ബോർഡ് സെക്രട്ടറിയായി കെ.എ. രതീഷ് തുടരുന്നതിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി കടുത്ത അതൃപ്തി അറിയിച്ചിരുന്നു. സർക്കാരിന്റെ റിപ്പോർട്ട് തേടിയ കോടതി സി.ബി.ഐക്ക് നോട്ടീസയക്കാനും നിർദ്ദേശിച്ചിരുന്നു. റുട്രോണിക്സ് മാനേജിംഗ് ഡയറക്ടർ, ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ പദവികളിലും കെ.എ. രതീഷ് തുടർന്നിരുന്നു.
അതേസമയം, കശുവണ്ടി വികസന കോർപ്പേറേഷൻ അഴിമതിയിൽ പ്രതികൾക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്താൻ സി.ബി.ഐ കോടതിയെ സമീപിച്ചു. ഗൂഢാലോചന അടക്കമുള്ള വകുപ്പുകൾക്കൊപ്പമാണ് പി സി ആക്ട് കൂടി ചുമത്തിയത്. ഒന്നാം പ്രതി കെ എ രതീഷ്, മൂന്നാം പ്രതി ആർ ചന്ദ്രശേഖരൻ എന്നിവർക്കെതിരെയാണ് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ റിപ്പോർട്ട് നൽകിയത്. പ്രതികളെ അഴമതി നിരോധന നിയമ പ്രകാരം വിചാരണ ചെയ്യാൻ സർക്കാർ അനുമതി നൽകിയ പശ്ചാത്തലത്തിലാണ് നടപടി. പി സി ആക്ട് ചുമത്തിയ പശ്ചാത്തലത്തിൽ കേസ് കൊച്ചിയിലെ സിബിഐ പ്രത്യേക കോടതിയിലേക്ക് മാറ്റാനുള്ള അപേക്ഷയും സിബിഐ നൽകി. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥൻ ഹൈക്കോടതിയെ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |