
കൊച്ചി: കശുഅണ്ടി അഴിമതിക്കേസിലെ പ്രോസിക്യൂഷൻ അനുമതി ഉത്തരവിൽ ഹൈക്കോടതിക്ക് എതിരായ പരാമർശങ്ങളിൽ വ്യവസായ സെക്രട്ടറി കെ. ബിജു തെറ്റ് ഏറ്റുപറഞ്ഞു. ഇതുൾപ്പെടുത്തിയ പുതിയ മാപ്പപേക്ഷ ഫയൽ ചെയ്‌തു. പിഴവിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും ആവർത്തിക്കില്ലെന്നും അപേക്ഷയിൽ വ്യക്തമാക്കി. പ്രോസിക്യൂഷൻ അനുമതി വൈകിയതുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യക്കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
കെ. ബിജു നേരത്തേ നൽകിയ മാപ്പപേക്ഷ കോടതി തള്ളിയിരുന്നു. തെറ്റായ പരാമർശങ്ങളുമായി ഉത്തരവിറക്കിയതിന്റെ സാഹചര്യം വിശദീകരിച്ച് പുതിയ അപേക്ഷ നൽകാനും നിർദ്ദേശിച്ചിരുന്നു. ജൂലായ് രണ്ടിന് പുറത്തിറക്കിയ സർക്കാർ ഉത്തരവിൽ കോടതിയുടെ അധികാരത്തെ കുറച്ചുകാണിക്കുന്ന പരാമർശങ്ങൾ കടന്നുകൂടിയെന്ന് കെ. ബിജു സമ്മതിച്ചു. അഡ്വക്കേറ്റ് ജനറൽ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയ ഉടൻ ഉത്തരവ് പിൻവലിച്ചു. ആക്ഷേപകരമായ ഭാഗങ്ങൾ നീക്കി ജൂലായ് ആറിന് പുതിയ ഉത്തരവിറക്കി.
സി.ബി.ഐ അന്വേഷിക്കുന്ന കേസിൽ പ്രതികളായ കശുഅണ്ടി കോർപ്പറേഷൻ മുൻ ചെയർമാൻ ആർ. ചന്ദ്രശേഖരൻ, മുൻ എം.ഡി കെ.എ. രതീഷ് എന്നിവരെ വിചാരണ ചെയ്യാൻ അനുമതി നൽകുന്ന പുതിയ ഉത്തരവ് നിയമപരമായ വശങ്ങൾ കൃത്യമായി പരിശോധിച്ച ശേഷമാണ് തയ്യാറാക്കിയത്. കോടതിയുടെ അന്തസിനെ തകർക്കാൻ താൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും ബിജു വ്യക്തമാക്കി. പരാതിക്കാരനായ കടകംപള്ളി മനോജ് നൽകിയ കോടതി അലക്ഷ്യ ഹർജിയാണ് സിംഗിൾബെഞ്ചിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |