
കൊച്ചി: ടിക്കറ്റിന്റെ പിൻഭാഗത്ത് പരസ്യം നൽകാനുള്ള ടെൻഡറിന് ആളില്ലാതായതോടെ ബസ് മുഴുവൻ പരസ്യത്തിന് ഉപയോഗിക്കാൻ കെ.എസ്.ആർ.ടി.സി. ‘ബസ് ആസ് എ ഹോൾ’ പദ്ധതിക്കായി ടെൻഡർ നടപടി തുടങ്ങി. 5733 ബസുകളിൽ പരസ്യം നൽകാം. ഇതിൽ 1226 ഫാസ്റ്റ് സർവീസും 622 സൂപ്പർ ക്ലാസും 475 പ്രീമിയം ക്ലാസ് ബസുകളുമാണ്.
ടിക്കറ്റിന്റെ പിൻഭാഗത്തെ പരസ്യവും പദ്ധതിയിലുണ്ട്. സ്ത്രീകൾക്കുളള സൗജന്യയാത്ര 'പ്രിയദർശിനി" നടപ്പാക്കിയതോടെ ടിക്കറ്റ് വരുമാനത്തിലുണ്ടായ കുറവ് നികത്താൻ പരസ്യ വരുമാനത്തിലൂടെ ലക്ഷ്യമിടുന്നു.
പ്രതിദിനം 18 മുതൽ 19 ലക്ഷം വരെ ടിക്കറ്റുകൾ യാത്രക്കാർക്ക് നൽകുന്നുണ്ട്. കരാർ ലഭിക്കുന്ന ഏജൻസി പരസ്യദാതാക്കളെ കണ്ടെത്തണം. പരസ്യങ്ങളുടെ രൂപകല്പന, പരസ്യസാമഗ്രികൾ സ്ഥാപിക്കൽ, പരിപാലനം എന്നിവ നിർവഹിക്കുകയും ചെയ്യണം.
അകത്തും പുറത്തും
എൽ.ഇ.ഡി.യിലും
പരസ്യത്തിന് ബസിന്റെ പിൻഭാഗം, ഇരുവശങ്ങളിലെയും പാനലുകൾ, അനുവദനീയമായ പുറംഭാഗങ്ങൾ എന്നിവ ഉപയോഗിക്കാം. സീറ്റുകളുടെ പിൻഭാഗം, സീലിംഗ്, ഇന്റീരിയർ പാനലുകൾ, ഗ്രാബ് ഹാൻഡിലുകൾ തുടങ്ങിയവയും വിനിയോഗിക്കാം. ഡ്രൈവറുടെ കാഴ്ച, യാത്രക്കാരുടെ സുരക്ഷ എന്നിവയെ ബാധിക്കുന്ന പരസ്യങ്ങൾ സ്ഥാപിക്കരുത്.
ബസുകളിൽ പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം സ്ഥാപിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. അടുത്ത സ്റ്റോപ്പ് ഉൾപ്പെടെയുള്ള യാത്രാവിവരങ്ങൾ ഡിജിറ്റൽ ഡിസ്‌പ്ളെ വഴി നൽകുന്നതിനൊപ്പം വാണിജ്യ പരസ്യങ്ങളും പ്രദർശിപ്പിക്കാം. സർക്കാർ പരസ്യങ്ങൾ, ബോധവത്കരണസന്ദേശങ്ങൾ, അടിയന്തര അറിയിപ്പുകൾ, ഗതാഗത-സുരക്ഷാ സന്ദേശങ്ങൾ തുടങ്ങിയവയ്‌ക്കായി ഓരോ മണിക്കൂറിലും പരമാവധി അഞ്ച് മിനിറ്റ് ഉപയോഗിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |