തിരുവനന്തപുരം: 2029 ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മികച്ച മുന്നേറ്റമുണ്ടാക്കാൻ പ്രത്യേക പദ്ധതി തയ്യാറാക്കി ബിജെപി. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് ആ മണ്ഡലത്തിന്റെ ചുമതല നൽകി പ്രഭാരിമാരായി നിയമിക്കാനാണ് ബിജെപിയുടെ നീക്കം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലങ്ങളിലാണ് ബിജെപി പുതിയ പരീക്ഷണം നടത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് മണ്ഡലങ്ങളിൽ മിന്നും വിജയം നേടിയതോടെ വലിയ ആത്മവിശ്വാസമാണ് ബിജെപിക്ക് കൈവന്നിരിക്കുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തിയ തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ പ്രഭാരിയാകും. ആറ്റിങ്ങലിൽ കെ സുരേന്ദ്രൻ, പത്തനംതിട്ടയിൽ അനൂപ് ആന്റണി, ആലപ്പുഴയിൽ ശോഭ സുരേന്ദ്രൻ അല്ലെങ്കിൽ സന്ദീപ് വചസ്പതി, കൊല്ലത്ത് ചാത്തന്നൂർ എംഎൽഎയായ ബി.ബി ഗോപകുമാർ എന്നിവരെയാണ് പ്രഭാരിമാരായി പരിഗണിക്കുന്നത്. പ്രഭാരിമാരെ രണ്ടാഴ്ചയ്ക്കുള്ളിൽ പരിഗണിക്കും. ശേഷം മണ്ഡലത്തിൽ പൂർണസമയം ചെലവഴിക്കാനാണ് നേതൃത്വത്തിന്റെ നിർദ്ദേശം.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച ചില സീറ്റുകൾ ബിജെപിക്ക് നഷ്ടമായിരുന്നു. അതിൽ ഒന്നായിരുന്നു പാലക്കാട്. ശോഭ സുരേന്ദ്രന്റെ പരാജയത്തിന്റെ കാരണം മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാത്തതാണെന്ന് വിമർശനം ഇതോടെ ബിജെപി കോർ കമ്മിറ്റിയിൽ ഉയർന്നു. ഇത് പരിഗണിച്ച് കൂടിയാണ് 2029 ലോക്സഭ തിരഞ്ഞെടുപ്പിൽ ഇപ്പോൾ തന്നെ പ്രവർത്തിക്കാൻ നേതാക്കളെ ബിജെപി ഇറക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |