
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിലും യുവാക്കളുടെ തൊഴിലിലും വൻ മാറ്റം ലക്ഷ്യമിട്ട് ബഡ്‌ജറ്റ് പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. ഉന്നത വിദ്യാഭ്യാസത്തിനായി യുവാക്കൾ വിദേശത്തേക്ക് പോകുന്ന പ്രവണത അവസാനിപ്പിക്കാനായി സംസ്ഥാനത്ത് തന്നെ മികച്ച അന്താരാഷ്‌ട്ര പഠനസൗകര്യം ഒരുക്കാൻ 'കേരള നോളഡ്‌ജ് വാലി' പദ്ധതി പ്രഖ്യാപിച്ചു. ഇതിനായി 100 കോടി രൂപ ബഡ്‌ജറ്റ് വിഹിതമായി വകയിരുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു.
വിദേശ സർവകലാശാലകളുമായി സഹകരിച്ച് നാട്ടിൽ അന്താരാഷ്‌ട്ര നിലവാരമുള്ള വിദ്യാഭ്യാസം കൊണ്ടുവരികയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി അത്യാധുനിക ഗവേഷണ പാർക്കുകൾ, മികവിന്റെ കേന്ദ്രങ്ങൾ, പുതിയ കോഴ്‌സുകൾ എന്നിവ കൊണ്ടുവരും. ആധുനിക കാലത്തിനനുസരിച്ചുള്ള കോഴ്‌സുകളും മികച്ച തൊഴിലവസരങ്ങളും മുൻനിര സ്ഥാപനങ്ങളുടെ പങ്കാളിത്തവും ഉണ്ടാകുക വഴി കേരളത്തെ ആഗോള വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാൻ ലക്ഷ്യമിടുന്നെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഉന്നതവിദ്യാഭ്യാസ രംഗത്ത് കൂടുതൽ നിക്ഷേപവും വികസനവും വരാൻ സ്വകാര്യ സർവകലാശാല ബില്ലിൽ മതിയായ പരിഷ്‌കാരങ്ങൾ വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുഞ്ഞുങ്ങൾ വിദ്യാഭ്യാസവും തൊഴിലും തേടി വിദേശത്ത് പോകുന്നതിൽ കുറവുവരുത്തുമെന്നും സ്വന്തം മാതാപിതാക്കൾക്കൊപ്പം നിന്ന് പഠിച്ച് ഇവിടെത്തന്നെ ജോലിനേടി ജീവിക്കാനുള്ള അവസരമുണ്ടാക്കുമെന്ന് സ്ഥാനം ഏറ്റെടുത്ത ശേഷം മുൻപ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |