കോഴിക്കോട്: പത്താംക്ലാസുകാരന്റെ വാട്ടർബോട്ടിലിൽ വാറ്റുചാരായം കണ്ടെത്തിയ സംഭവത്തിലെ പ്രതി വിദേശത്തേക്ക് കടന്നു. സ്കൂളിൽ മദ്യം എത്തിച്ചുകൊടുത്തിരുന്ന വിദ്യാർത്ഥിയുടെ രണ്ടാനച്ഛനാണ് കഴിഞ്ഞ ദിവസം പൊലീസിന്റെ കണ്ണുവെട്ടിച്ച് സ്ഥലം വിട്ടത്. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനോ ലുക്കൗട്ട് നോട്ടീസ് ഇറക്കാനോ പൊലീസ് ശ്രമിക്കാത്തതിനെ തുടർന്നാണ് പ്രതി വിദേശത്തേക്ക് രക്ഷപ്പെട്ടത്. കഴിഞ്ഞ മാസം 25നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
വിദ്യാർത്ഥികൾ മദ്യം ഉപയോഗിക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടർന്ന് സ്കൂളിൽ നടത്തിയ പരിശോധനയിലാണ് ഒരു വിദ്യാർത്ഥിയുടെ ബാഗിൽനിന്നും വാറ്റുചാരായം കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ സഹപാഠിയാണ് മദ്യം സ്ഥിരമായി എത്തിച്ചുനൽകുന്നതെന്ന് കണ്ടെത്തി. പല കുട്ടികൾക്കും ഇത്തരത്തിൽ വിദ്യാർത്ഥി മദ്യം എത്തിച്ചുനൽകിയിരുന്നു.
താമരശേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥിയുടെ രണ്ടാനച്ഛനിലേക്ക് അന്വേഷണം എത്തിയത്. രണ്ടാനച്ഛൻ ചാരായം വാറ്റുമെന്നും തന്നെ സഹായത്തിനായി വിളിക്കാറുണ്ടെന്നും കുട്ടി വെളിപ്പെടുത്തി. വാറ്റുചാരായം സൂക്ഷിക്കുന്ന സ്ഥലത്തിന്റെ വിവരവും പൊലീസിന് ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ വീടിന് സമീപത്തെ തോട്ടത്തിൽ നിന്നും 56 കുപ്പി വ്യാജമദ്യം പൊലീസ് കണ്ടെത്തിയിരുന്നു. കൂടാതെ ഇയാളുടേതെന്ന് കരുതുന്ന വാറ്റുകേന്ദ്രത്തിൽ നിന്നും 220 കുപ്പി വ്യാജമദ്യവും എക്സൈസ് കണ്ടെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |