
മലപ്പുറം: റോഡിൽ അപകടം ക്ഷണിച്ചുവരുത്തുന്ന രീതിയിൽ രൂപമാറ്റം വരുത്തിയ തീ തുപ്പുന്ന കാറുമായി വിദ്യാർത്ഥികൾ മോട്ടോർ വാഹന വകുപ്പിന്റെ പിടിയിൽ. മലപ്പുറം നിലമ്പൂരിലാണ് സംഭവം. നിയമവിരുദ്ധമായി മോഡിഫിക്കേഷൻ വരുത്തിയ വാഹനത്തിന്റെ രജിസ്‌ട്രേഷൻ ഉടൻ റദ്ദാക്കുമെന്ന് എംവിഡി അറിയിച്ചു.
സൈലൻസറിൽ നിന്ന് വലിയ ശബ്ദത്തോടെ തീ തുപ്പുന്ന രീതിയിലാണ് കാർ മോഡിഫൈ ചെയ്തിരിക്കുന്നത്. കോഴിക്കോട് രജിസ്‌ട്രേഷനിലുള്ള (KL 11) പഴയൊരു വാഹനമാണിത്. കഴിഞ്ഞ ദിവസം വൈകുന്നേരം 6.30നും രാത്രി 8.30നും ഇടയിൽ നിലമ്പൂർ നോലി പ്ലോട്ട് പരിസരത്ത് മോട്ടോർ വാഹന വകുപ്പ് പ്രത്യേക പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയ്ക്കിടയിലാണ് വലിയ ശബ്ദത്തോടെ തീ തുപ്പി പാഞ്ഞുവന്ന കാർ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തിയത്.
സമീപത്തെ കോളേജിൽ പഠിക്കുന്ന നാല് വിദ്യാർത്ഥികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വിദ്യാർത്ഥികളായതിനാൽ നിലവിൽ ഇവർക്കെതിരെ മറ്റ് കേസുകളൊന്നും എടുത്തിട്ടില്ല. മറ്റൊരാളുടെ പേരിലുള്ളതാണ് വാഹനം. കാറിന്റെ സൈലൻസർ പൂർണമായും മാറ്റി, തീ പുറത്തേക്ക് വരുന്ന അപകടകരമായ രീതിയിലാണ് രൂപമാറ്റം വരുത്തിയിരിക്കുന്നത്. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നും, നിയമവിരുദ്ധമായി വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നവർക്കെതിരെ ആർസി റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |