
തിരുവനന്തപുരം: സംസ്ഥാനത്ത് മൾട്ടി സ്‌റ്റേറ്റ് സഹകരണ സംഘങ്ങളുടെ പ്രവർത്തനം പരിശോധിക്കാൻ സർക്കാർ സമിതി വരും. സഹകരണ വകുപ്പിന്റേതാണ് തീരുമാനം. സംഘങ്ങളുടെ പ്രവർത്തനത്തിൽ വ്യാപക പരാതികളുണ്ടായിരുന്നു. ഇതേ തുടർന്നാണ് നടപടി.
വിവിധ സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന മൾട്ടി സ്‌റ്റേറ്റ് സഹകരണ സംഘങ്ങൾ കേന്ദ്ര നിയമം അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. എന്നാൽ,കേരളത്തിൽ പ്രവർത്തിക്കുന്ന ഈ സംഘങ്ങളെ നിയന്ത്രിക്കാൻ നിലവിൽ നിയമമില്ല. അതേസമയം,സംസ്ഥാനത്ത് നാലു സംഘങ്ങൾക്കെതിരെ കേന്ദ്ര അന്വേഷണം നടക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ പലിശ വാഗ്ദാനം ചെയ്താണ് ഇവർ നിക്ഷേപം ആകർഷിക്കുന്നത്.
നിലവിൽ അന്യസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത 65 സംഘങ്ങളാണ് സംസ്ഥാനത്തുള്ളത്. 35 എണ്ണം കേരളത്തിൽ രജിസ്റ്റർ ചെയ്തതും. ഇവയുടെ പ്രവർത്തനത്തിന് സംസ്ഥാന സഹകരണ രജിസ്ട്രാറുടെ അനുമതി വേണ്ട. സംസ്ഥാന സഹകരണ നിയമം അനുസരിച്ച് ഒരു പരിശോധനയും അനുവദിക്കുന്നില്ല. സംഘങ്ങൾ നിശ്ചയിക്കുന്ന രീതിയിലാണ് ഓഡിറ്റ്. ഈ സാഹചര്യത്തിലാണ് മൾട്ടി സ്‌റ്റേറ്റ് സഹകരണ സംഘങ്ങളെ നിയന്ത്രിക്കാനുള്ള സാദ്ധ്യത പരിശോധിക്കുന്നത്.
ത്രിതല
സംവിധാനവും
കേന്ദ്ര സഹകരണ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സഹകരണ മേഖലയിൽ ത്രിതല സംവിധാനം കൊണ്ടുവരുന്നതും സർക്കാർ പരിഗണനയിലാണ്. കേരള ബാങ്കിനെ പിരിച്ചുവിടാതെയുള്ള സംവിധാനമാണിത്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന റൂറൽ സംഘങ്ങളെയും യു.ഡി.എഫ് ഭരിക്കുന്ന പ്രാഥമിക സഹകരണ ബാങ്കുകളേയും ഉൾപ്പെടുത്തി പ്രാഥമിക സംഘങ്ങളുടെ ഗ്രൂപ്പാക്കും. ഒരു പഞ്ചായത്തിൽ ഒരു റൂറൽ സംഘം വീതമാണുള്ളത്. താത്പര്യമുള്ള ജില്ലാ സഹകരണ ബാങ്കുകൾക്ക് ഇതിന്റെ ഭാഗമാകാം. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിന്റെ ഭാഗമല്ല. നിലവിൽ ജില്ലാ ബാങ്കുകൾ കേരള ബാങ്കിന്റെ സോണൽ ഓഫീസുകളായിയാണ് പ്രവർത്തിക്കുന്നത്. കേന്ദ്ര നിയമം നടപ്പാക്കിയാൽ ലഭിക്കുന്ന കേന്ദ്ര ഫണ്ട് റൂറൽ സംഘങ്ങൾക്ക് ഉപയോഗിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |