
മലപ്പുറം: പി.എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനെച്ചൊല്ലി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ രണ്ടു കോണിൽ നിൽക്കുമ്പോൾ, പ്രത്യാഘാതം മുഴുവൻ അനുഭവിക്കുന്നത് സംസ്ഥാനത്തെ അരലക്ഷത്തോളം ഭിന്നശേഷി വിദ്യാർത്ഥികൾ. സമഗ്രശിക്ഷ കേരള (എസ്.എസ്.കെ) പദ്ധതിയിൽ ലഭിക്കാനുള്ള ആയിരം കോടിയോളം രൂപയാണ് കേന്ദ്രം തടഞ്ഞുവച്ചിരിക്കുന്നത്.
ഇതുകാരണം, എസ്.എസ്.കെ പദ്ധതിയിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളും ഉപകരണങ്ങളും ഒരുവർഷത്തോളമായി കുട്ടികൾക്ക് കിട്ടുന്നില്ല. പഠനവും ദൈനംദിന ജീവിതവും താളംതെറ്റി.
കാഴ്ച, കേൾവി പരിമിതിയുള്ള കുട്ടികൾക്കുള്ള പ്രത്യേക ഉപകരണങ്ങൾ, വീൽചെയറുകൾ, മറ്റ് പഠനസഹായ സാമഗ്രികൾ എന്നിവയുടെ വിതരണം പാളി. കഠിനമായ ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് സ്‌കൂളിലെത്താനുള്ള യാത്രാബത്ത, സഹായിക്കാൻ കൂടെപ്പോകുന്നവർക്കുള്ള എസ്‌കോർട്ട് അലവൻസ്, പെൺകുട്ടികൾക്കുള്ള പ്രത്യേക സ്റ്റൈപ്പൻഡ് എന്നിവയും കുടിശികയാണ്.
സ്‌കൂളിൽ വരാൻ സാധിക്കാത്ത കുട്ടികളുടെ വീടുകളിൽ റിസോഴ്സ് അദ്ധ്യാപകർ നേരിട്ടെത്തി പഠിപ്പിക്കുന്നുണ്ട്. ബി.ആർ.സി സെന്ററുകൾ വഴി ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പിയും നൽകുന്നുണ്ട്. ഫണ്ടിന്റെ അഭാവം മൂലം സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരുടെയും തെറാപ്പിസ്റ്റുകളുടെയും ശമ്പളം സ്ഥിരമായി വൈകുന്നുണ്ട്. തെറാപ്പിസ്റ്റുകൾക്ക് പത്തുവർഷത്തോളമായി ശമ്പള വർദ്ധനവില്ല. പലരും ജോലി അവസാനിപ്പിക്കുന്നത് തെറാപ്പി സെന്ററുകൾ പൂട്ടുന്നതിന് ഇടയാക്കുന്നു. സ്വകാര്യ സ്ഥാപനങ്ങളിൽ തെറാപ്പിക്ക് വലിയ തുക ചെലവഴിക്കണം.
എങ്ങനെ താങ്ങും അവർ!
1.സാമ്പത്തികശേഷിയില്ലാത്ത കുടുംബങ്ങളിലെ കുട്ടികളാണ് കൂടുതൽ പ്രതിസന്ധിയിൽ
2.ഭിന്നശേഷി കുട്ടികൾക്കുള്ള ഉപകരണങ്ങൾക്ക് വലിയ വിലയാണ്
3.ഡിജിറ്റൽ ശ്രവണ സഹായിക്ക് ഗുണനിലവാരവും കേൾവിക്കുറവിന്റെ തോതും അനുസരിച്ച് 30,000 മുതൽ 1.5 ലക്ഷം രൂപ വരെയാകും
4.സെറിബ്രൽ പാൾസിയുള്ള കുട്ടികളുടെ ആംഗിൾ ഫൂട്ട് ഓർത്തോസിസ് (എ.എഫ്.ഒ) ഉപകരണത്തിന് 5,000 മുതൽ 18,000 രൂപ വരെയാകും
5.പേശീബലക്കുറവുള്ള കുട്ടികൾക്ക് എഴുന്നേറ്റ് നിൽക്കാൻ പിന്തുണ നൽകുന്ന ഉപകരണത്തിന് രോഗത്തിന്റെ കാഠിന്യം അനുസരിച്ച് 40,000 മുതൽ ഒരുലക്ഷം രൂപ വരെ വിലവരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |