കൊച്ചി: മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയതോടെ പ്രതിഷേധവുമായി 'ലിറ്റിൽ ഫ്ലവർ' എന്ന സ്വകാര്യ ബസിന്റെ ഉടമ. പിഴയടയ്ക്കാൻ ഒരു രൂപ വീതം സഹായം തേടുന്ന ബസ് ഉടമ ഡേവിസിന്റെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ആലുവ - മാഞ്ഞാലി റൂട്ടിലോടുന്ന ബസാണ് ലിറ്റിൽ ഫ്ലവർ.
പ്രിയദർശിനി പദ്ധതി തുടങ്ങിയതോടെ ഈ റൂട്ടിൽ യാത്രക്കാർ കുറഞ്ഞിരുന്നു. തിരക്കില്ലാത്ത സമയത്തെ നഷ്ടം നികത്താൻ വേളാങ്കണ്ണി മാതാ എന്ന സ്വകാര്യ ബസുമായി സഹകരിച്ച് ഇടവിട്ട് ട്രിപ്പ് നടത്താൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ജൂൺ 16 മുതൽ മാഞ്ഞാലിയിൽ നിന്ന് 2.30നുള്ള ട്രിപ്പ് നിർത്തലാക്കി. പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പ് 7500 രൂപ ബസിന് പിഴയിട്ടത്.
സംഭവത്തിൽ ഉദ്യോഗസ്ഥരെ നേരിൽ കണ്ട് ഡേവിസ് സാമ്പത്തിക പ്രതിസന്ധി അറിയിച്ചെങ്കിലും പിഴത്തുക കുറയ്ക്കുകയോ പിൻവലിക്കുകയോ ചെയ്തില്ല. തുടർന്നാണ് മറ്റ് ബസ് ഉടമകളോടും യാത്രക്കാരോടും ഒരു രൂപവീതം സഹായം തേടിയുള്ള വീഡിയോ ഡേവിസ് പങ്കുവച്ചത്. ക്യുആർ കോഡ് സഹിതം പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്.
കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീ സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കിയതോടെ സ്വകാര്യ ബസുടമകൾ വലിയ പ്രതിസന്ധിയിലാണ്. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് സ്വകാര്യ ബസ് ഉടമകളെ സഹായിക്കാൻ സർക്കാർ ഇടപെടണമെന്നാണ് ആവശ്യം. പ്രിയദർശിനി പദ്ധതി തുടങ്ങിയപ്പോൾ പുരുഷന്മാർക്ക് സൗജന്യ യാത്ര നൽകിയ സ്വകാര്യ ബസ് കൂടിയാണ് ലിറ്റിൽ ഫ്ലവർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |