
തിരുവനന്തപുരം: മകൻ ബ്രഹ്മദത്തനെ തന്ത്രിയാക്കണമെന്നും തന്നെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് കണ്ഠരര് രാജീവര് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കത്ത് നൽകി. ഹൈക്കോടതിയുടെ അനുമതിയോടെയാകും ബോർഡിന്റെ തീരുമാനം. അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് ഒഴിവാകാൻ കണ്ഠരര് രാജീവര് പ്രസിഡന്റ് കെ.ജയകുമാറിന് കത്ത് നൽകിയത്. അനാരോഗ്യത്താൽ ചടങ്ങുകൾ ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്നാണ് കത്തിൽ പറയുന്നത്. ഈ തീർത്ഥാടന കാലത്തേക്കുള്ള ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനത്തിനുള്ള ഇന്റർവ്യൂ ബോർഡിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നവംബർ 16ന് തുടങ്ങുന്ന മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് രാജീവരരാണ് ചുമതല നിർവഹിക്കേണ്ടത്. സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായതിനാൽ തന്ത്രിയുടെ ചുമതല വഹിക്കുന്നത് ഉചിതമല്ലെന്ന് വിലയിരുത്തിയാണ് സ്വയം പിൻവാങ്ങാൻ തീരുമാനിച്ചതെന്നാണ് സൂചന. അതേസമയം, ജയിലിലായിരിക്കെ മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ ബ്ലോക്ക് കണ്ടെത്തി, ചികിത്സ തേടിയിരുന്നു. ശബരിമലയിലെ താന്ത്രിക അവകാശമുള്ള താഴ്മൺമഠത്തിൽ നിന്നും കണ്ഠരര് മോഹനരും രാജീവരരുമാണ് തന്ത്രിസ്ഥാനം വഹിച്ചിരുന്നത്. ജസ്റ്റിസ് പരിപൂർണൻ കമ്മിഷന്റെ നിർദ്ദേശപ്രകാരം മോഹനരെ തന്ത്രി സ്ഥാനത്ത് നിന്നും ഒഴിവാക്കിയപ്പോൾ മകൻ മഹേഷ് മോഹനരരെ തന്ത്രിയായി നിയമിച്ചിരുന്നു. എല്ലാ തീരുമാനങ്ങൾക്കും ഹൈക്കോടതിയുടെ അനുമതി ആവശ്യമാണ്. കത്ത് ശബരിമല സ്‌പെഷ്യൽ കമ്മിഷണറുടെ ശ്രദ്ധയിൽപെടുത്തും. ഹൈക്കോടതി നിലപാടിന് അനുസൃതമായിരിക്കും ബോർഡിന്റെ തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |