
കൊച്ചി: ഹവാല വഴി കടത്തിയ പണമുപയോഗിച്ച് ദുബായിൽ ഗാർമെന്റ് കയറ്റുമതി ബിസിനസ് ആരംഭിക്കാനാണ് വീണാവിജയൻ ലക്ഷ്യമിട്ടതെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്. ഭർത്താവും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾ ബിസിനസിൽ പണം നിക്ഷേപിക്കാൻ ആലോചിച്ചിരുന്നു.
അഴിമതി നിരോധനനിയമപ്രകാരം അന്വേഷണം ആവശ്യപ്പട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ഇ.ഡി നൽകിയ റിപ്പോർട്ടിലെ 19-ാം പേജിലാണ് ഇക്കാര്യമുളളത്.
ആഗസ്‌റ്റ് 18ന് നടത്തിയ റെയ്ഡിൽ കോഴിക്കോട് സ്വദേശി ഷാജിലാൽ എന്ന മുഹമ്മദ് ഷൈജലിൻ്റെ മൊഴിയിലാണ് ബിസിനസിനെക്കുറിച്ച് വിവരം ലഭിച്ചതെന്ന് ഇ.ഡി പറയുന്നു. വീണാവിജയന് വരുമാനം ലഭിക്കുന്ന കാര്യത്തിനായി പ്രവർത്തിക്കാൻ മുഹമ്മദ് റിയാസ് വ്യക്തിപരമായി നിർദ്ദേശിച്ചെന്ന് ഷൈജൽ മൊഴി നൽകിയിരുന്നു . ഗാർമെന്റ് കയറ്റുമതി സ്ഥാപനമായ 'മൊറാക്ക്പ്രൈം' ആണ് പദ്ധതി തയ്യാറാക്കിയത്. വി.പി.ഫൈജാസ്, മുഹമ്മദ്റിയാസ്, വീണാവിജയൻ, ഷൈജൽ എന്നിവർ ദുബായിലെത്തി ചർച്ചകൾ നടത്തി. തന്റെ അടുത്ത ബന്ധുവായ കെ.വാരിഷ്, കമ്പനിയിൽ പണം നിക്ഷേപിക്കുമെന്ന് വീണയെ ഷൈജൽ അറിയിച്ചു.
കോഴിക്കോട് സ്വദേശിയായ വാരിഷിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണിലെ വാട്ട്സാപ്പ് ഗ്രൂപ്പ് ചാറ്റുകളിൽ ഹവാല വഴി കടത്തിയ പണത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. മുഹമ്മദ്റിയാസിന്റെ കുടുംബം ഉൾപ്പെട്ട ഇടപാടുകളുടെ പൊതുലക്ഷ്യം വ്യക്തമാക്കുന്നതാണ് ഷൈജൽ, വാരിഷ് തുടങ്ങിയവരുടെ മൊഴികളെന്ന് റിപ്പോർട്ടിൽവിവരിക്കുന്നു.
'നമ്മൾ ബേപ്പൂർ' ഹവാല ഇടപാടിനുള്ള
ഗ്രൂപ്പല്ല: മുഹമ്മദ് റിയാസ്
കോഴിക്കോട്: എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) പുറത്തുവിട്ട 'റെഡ് ബുക്കി"ലെ വിവരങ്ങൾ തന്നെയും കുടുംബത്തെയും പൊതുസമൂഹത്തിനു മുന്നിൽ മോശക്കാരാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.എ.മുഹമ്മദ് റിയാസ് എം.എൽ.എ. 'നമ്മൾ ബേപ്പൂർ" എന്ന വാട്സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടുകൾക്കുള്ളതാണെന്നാണ് പുതിയ കഥ. ബേപ്പൂർ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി രൂപീകരിച്ചതാണ് ഈ ഗ്രൂപ്പ്. മാദ്ധ്യമപ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരടക്കം അംഗങ്ങളാണ്. തന്റെ ഭാര്യ വീണ ഇ.ഡിക്കു മുന്നിൽ കള്ളപ്പണ ഇടപാടുകൾ സമ്മതിച്ചെന്ന വാദം പൂർണമായും തെറ്റാണ്. മൂന്നു തവണ ചോദ്യം ചെയ്തപ്പോഴും ഹവാല ഇടപാടുകളെക്കുറിച്ച് ഇ.ഡി ഒരക്ഷരം ചോദിച്ചിട്ടില്ല. കേസിന്റെ ഭാഗമായി രേഖകളിൽ ഒപ്പിട്ടു നൽകുന്നത് കുറ്റസമ്മതമല്ല. അങ്ങനെ വാദിക്കുന്നുണ്ടെങ്കിൽ വീണ നൽകിയ മുഴുവൻ മൊഴിയും ഇ.ഡി പുറത്തുവിടണം. മേയിൽ കിട്ടിയെന്ന് പറയുന്ന രേഖ സി.പി.എം വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ ഭാഗമായി ജനലക്ഷങ്ങൾ അണിനിരക്കുന്ന റാലി നടക്കുന്ന ദിവസം തന്നെ പുറത്ത് വിടുന്നതിന്റെ ലക്ഷ്യം വ്യക്തമാണ്.
ഭാവിയിൽ തുടങ്ങാൻ ഉദ്ദേശിക്കുന്ന ബിസിനസ് സംബന്ധിച്ച കണക്കുകളും കുറിപ്പുകളുമാണ് ബുക്കിലുള്ളത്. ഇത്തരത്തിൽ കുറിച്ചുവയ്ക്കുന്ന സാധാരണ കാര്യങ്ങളെ കേസുമായി ബന്ധിപ്പിക്കാനാണ് ഇ.ഡി ശ്രമിക്കുന്നത്. വീണയ്ക്ക് ഹവാല ഇടപാടുണ്ടെന്ന വാദം അസംബന്ധമാണ്. എല്ലാ രാഷ്ട്രീയ ആരോപണങ്ങൾക്കും മറുപടി പറയാനില്ലെന്നും കൃത്യമായ തെളിവുകളോടെ നിയമപരമായിത്തന്നെ കേസിനെ നേരിടുമെന്നും റിയാസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |