
തിരുവനന്തപുരം: സി.പി.എം സ്ഥാപകനേതാവും സമരനായകനുമായിരുന്ന വി.എസ്.അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം ജൂലായ് 21 ന് വിപുലമായ പരിപാടികളോടെ ആചരിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിർദ്ദേശം.
എല്ലാ പാർട്ടി ഘടകങ്ങളും മുന്നിട്ടിറങ്ങണം. പാർട്ടി ഓഫീസ് അലങ്കരിച്ചും പതാക ഉയർത്തിയും അനുസ്മരണ സമ്മേളനം നടത്തിയും സ്മരണ പുതുക്കണമെന്ന് പ്രസ്താവനയിൽ പറഞ്ഞു.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരെ അതിശക്തമായ ജനകീയ മുന്നേറ്റം ഉയർന്നുവരേണ്ട സാഹചര്യമാണ് കേരളത്തിലുള്ളത്. ജീവിതം തന്നെ നാടിനെ സംരക്ഷിക്കാനുള്ള പോരാട്ടമായി മാറ്റിയെടുത്ത വി.എസിന്റെ ഓർമ്മകൾ ഇത്തരം പോരാട്ടങ്ങൾക്ക് കരുത്ത് പകരും.
കയർ ഫാക്ടറി തൊഴിലാളിയായ വി.എസിലെ നേതാവിനെ കണ്ടെത്തുന്നത് പി കൃഷ്ണപിള്ളയാണ്. 1940ൽ 17ാമത്തെ വയസിൽ വി.എസ് പാർട്ടി അംഗമായി. സ്വതന്ത്ര തിരുവിതാംകൂറിനെതിരെ നടന്ന പുന്നപ്രവയലാർ പ്രക്ഷോഭത്തിൽ ഭാഗഭാക്കായി. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗമായും കേരളത്തിന്റെ മുഖ്യമന്ത്രിയായും പ്രവർത്തിച്ച വി.എസ് അടിസ്ഥാന ജനവിഭാഗങ്ങളുടെ ആവശ്യങ്ങൾക്കുവേണ്ടിയുള്ള പോരാട്ടങ്ങളിൽ മുൻപന്തിയിൽ അണിനിരന്നു.
വി.എസിന്റെ ചരമവാർഷിക ദിനം ആചരിക്കുന്ന ഈ ഘട്ടത്തിൽ, ദേശീയ തലത്തിൽ ഭരണഘടന മുന്നോട്ടുവെച്ചിട്ടുള്ള എല്ലാ ഗുണപരമായ മൂല്യങ്ങളേയും ഇല്ലാതാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ സംഘപരിവാർ മുഴുകുകയാണെന്ന് സി.പി.എം ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |