കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ പയ്യന്നൂരിലുണ്ടായ അപ്രതീക്ഷിത തോൽവിയിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പയ്യന്നൂരിൽ അടക്കം പാർട്ടിക്ക് തെറ്റുപറ്റിയിട്ടില്ലെന്നും തോൽവിക്ക് കാരണം ബഹുജനങ്ങൾക്കുണ്ടായ ആശയക്കുഴപ്പമാണെന്നും പിണറായി വിജയൻ പറഞ്ഞു. പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടി വിട്ടുപോയവർക്കും വിമതർക്കുമെതിരെ പിണറായി ആഞ്ഞടിച്ചു. പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ പാർട്ടി വിരുദ്ധരുടെ കൈയിലെ കോടാലിയായി മാറി. പാർട്ടി നേതൃത്വത്തിലുള്ളയാൾ പാർട്ടിക്കെതിരെ രംഗത്ത് വന്നത് തിരിച്ചടിയായെന്നും പിണറായി പറഞ്ഞു. നേതൃസ്ഥാനത്തുണ്ടായിരുന്നവർ കള്ള പ്രചാരണങ്ങൾ അഴിച്ചുവിട്ടപ്പോൾ ജനങ്ങളിൽ ചില സംശയങ്ങളുണ്ടായി. പാർട്ടിയുടെ വിശ്വാസ്യത തകർക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് നടന്നത്. പയ്യന്നൂരിലെ ആരോപണങ്ങളിൽ പാർട്ടി കൃത്യമായി പരിശോധിച്ച് വ്യക്തത വരുത്തിയതാണെന്നും അദ്ദേഹം വിശദീകരിച്ചു. ചിലർ പാർട്ടി ശത്രുക്കൾക്ക് വിലയ്ക്കെടുക്കാൻ കഴിയുന്നവരായി അധഃപതിച്ചെന്നും എതിരാളികൾ നേടിയത് താത്കാലിക വിജയം മാത്രമാണെന്നും പിണറായി കൂട്ടിച്ചേർത്തു.
സി.പി.എമ്മിനോടൊപ്പം എല്ലാക്കാലവും നില കൊണ്ട ചിലർ തെറ്റിദ്ധരിപ്പിക്കപ്പെട്ടു. അവർ പാർട്ടി നശിക്കണമെന്ന് ആഗ്രഹിക്കുന്നവരല്ല. മറിച്ച് താത്കാലിക വികാരത്തിന് കീഴ്‌പ്പെട്ടതാണ്. ആത്തരം ആളുകൾ പറ്റിപ്പോയ തെറ്റുകൾ തിരുത്തി വീണ്ടും പാർട്ടിയുടെ സംരക്ഷകരായി തിരിച്ചെത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ശത്രുക്കളുടെ കൈയിലെ കോടാലിയായി മാറിയ കുഞ്ഞികൃഷ്ണനെ പോലുള്ള ആർക്കും പിന്നീട് ഈപ്രസ്ഥാനത്തിന് ഒരു പോറലുമേൽപ്പിക്കാൻ കഴിഞ്ഞ ചരിചത്രമില്ലെന്നും പാർട്ടിയെ തകർക്കാൻ ഇത്തരം നീക്കങ്ങൾക്കാവില്ലെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |