തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ നാമനിർദ്ദേശ പത്രികയിൽ വിവരങ്ങൾ മറച്ചുവച്ചതിന് പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാവാൻ കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ബേപ്പൂർ എം.എൽ.എയും മുൻ മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ്. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എ നസീറയുടേതാണ് ഉത്തരവ്. ഇരുവരും നേരിട്ടെത്തി വിശദീകരണം നൽകണമെന്നാണ് കോടതിയുടെ നിർദേശം.
ആദ്യം തന്നെ വ്യക്തമാക്കട്ടെ, എന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഒരു കാര്യവും മറച്ചുവച്ചിട്ടില്ല. എല്ലാം പൊതു രേഖയാണ്, ആർക്കും പരിശോധിക്കാം. നാമനിർദേശ പത്രികയിൽ വിവരങ്ങൾ മറച്ചുവച്ചുവെന്നാരോപിച്ച് ഒരാൾ നൽകിയ സ്വകാര്യ പരാതി 2026 മേയ് 16ന് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി തള്ളിയതാണ്. അന്ന് മാദ്ധ്യമങ്ങൾക്ക് അതൊരു വാർത്തയായിരുന്നില്ല.
ഹർജിക്കാരൻ തുടർന്ന് തിരുവനന്തപുരം സെഷൻസ് കോടതിയിൽ റിവിഷൻ ഹർജി നൽകിയെന്നാണ് മനസിലാക്കുന്നത്. അങ്ങനെ ആര് കോടതിയെ സമീപിച്ചാലും എതിർകക്ഷിക്ക് നോട്ടീസ് അയയ്ക്കുന്നത് തികച്ചും സ്വാഭാവികമായ നടപടി മാത്രമാണ്. അത്തരമൊരു നോട്ടീസ് തിരുവനന്തപുരം സെഷൻസ് കോടതി ഞങ്ങൾക്ക് അയക്കാൻ നിർദേശിച്ചു എന്നാണ് വാർത്തകളിൽ നിന്ന് മനസിലാക്കുന്നത്. ഞങ്ങൾക്ക് അത്തരമൊരു നോട്ടീസ് ഇത് വരെ ലഭിച്ചിട്ടില്ല. നോട്ടീസ് ലഭിക്കുമ്പോൾ അഭിഭാഷകൻ ഹാജരാകുന്നതാണ് സാധാരണയായി സ്വീകരിക്കുന്ന നിയമനടപടിക്രമം.
കോടതിയുടെ തികച്ചും സ്വാഭാവികമായ നടപടിക്രമത്തെയാണ് “നേരിട്ട് ഹാജരാകണം” എന്ന തരത്തിൽ ബ്രേക്കിംഗ് ന്യൂസ് നൽകിയും ഓൺലൈനിൽ ഫോട്ടോ വച്ച് കാർഡ് ഇറക്കിയും വസ്തുതകളെ വളച്ചൊടിച്ച് വ്യക്തിഹത്യ നടത്താൻ ചിലർ ശ്രമിക്കുന്നത്.
മജിസ്ട്രേറ്റ് കോടതി പരാതി തള്ളിയത് വാർത്തയല്ല, അതിനെ തുടർന്നുള്ള തികച്ചും സ്വാഭാവിക കോടതി നടപടി വലിയ വാർത്തയാക്കുന്നു. ഇതിന് പിന്നിലെ താൽപര്യം തിരിച്ചറിയാൻ പ്രയാസമില്ല. കള്ളപരാതികളെയും വ്യാജവാർത്തകളെയും നിയമപരമായി തന്നെ നേരിടും.
Beipur MLA P. A. Muhammad Riyas and his wife Veena were ordered by the District Principal Sessions Court to appear over alleged concealment of election nomination details. Riyas stated nothing was hidden, a magistrate court previously dismissed a similar complaint, and the current notice for a revision petition is a normal legal procedure, which they haven't received.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |