SignIn
Kerala Kaumudi Online
Friday, 03 July 2026 2.09 AM IST

വില കൂടിയത് 100 രൂപ വരെ; ബീഫ് വാങ്ങിയാല്‍ പോക്കറ്റ് കീറുന്ന അവസ്ഥ

beef

വില വര്‍ദ്ധന 60 മുതല്‍ 100 രൂപ വരെ


കോഴിക്കോട്: ചിക്കനു പിന്നാലെ ബീഫ് വിലയും ഉയര്‍ന്നു. എല്ലുള്ള ബീഫിന് കിലോയ്ക്ക് 340 രൂപയില്‍ നിന്ന് 400 രൂപയും എല്ലില്ലാത്തതിന് 360 രൂപയില്‍ നിന്ന് 460 രൂപയുമാണ് ഉയര്‍ന്നത്. മറ്റ് ജില്ലകളില്‍ 520 മുതല്‍ 600 വരെ ഉയര്‍ത്തിയ സാഹചര്യത്തിലാണ് കോഴിക്കോട് ജില്ലയിലും വില കൂട്ടാന്‍ ഓള്‍ കേരള മീറ്റ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ ജനറല്‍ ബോഡി യോഗം തീരുമാനിച്ചത്.

ഇതോടെ ഹോട്ടലുകളിലെ ബീഫ് വിഭവങ്ങള്‍ക്ക് വില കൂടുമെന്ന് ഉറപ്പായി. കോഴിക്കോട് ജില്ലയിലേക്ക് ആവശ്യമായ കന്നുകാലികളുടെ വലിയൊരു പങ്കും ആന്ധ്രാപ്രദേശ്, തെലുങ്കാന, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള കന്നുകാലി വരവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

കന്നുകാലികളുമായി വരുന്ന വാഹനങ്ങള്‍ വിവിധ സംസ്ഥാന അതിര്‍ത്തികളില്‍ തടയുന്നതും വെറ്ററിനറി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിലെ കാലതാമസവും വിതരണത്തെ പ്രതിസന്ധിയിലാക്കി. ഇതിനെതിരെ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നാണ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്.

ആവശ്യത്തിന് കന്നുകാലികളെ ലഭ്യമാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇറച്ചി വ്യാപാരികള്‍ കടുത്ത പ്രതിസന്ധിയിലാണെന്നും നിലവിലെ വിലയില്‍ വ്യാപാരം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയിലാണ് വില വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതരായതെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കുന്നു.

'കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും കന്നുകാലികളുടെ വില കുത്തനെ ഉയര്‍ന്നതും തുകല്‍, എല്ല്, നെയ്യ് തുടങ്ങിയ ഉപോത്പ്പന്നങ്ങളുടെ വില ഇടിഞ്ഞതുമാണ് ബീഫ് വില വര്‍ദ്ധിപ്പിക്കാന്‍ കാരണം.' - സാദിഖ് ടി. കെ., സംസ്ഥാന പ്രസിഡന്റ്, ഓള്‍ കേരള മീറ്റ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BEEF, PRICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA