
തിരുവനന്തപുരം: എയ്ഡഡ് കോളേജുകൾക്ക് കൽപ്പിത സർവകലാശാലയാവാൻ (ഡീംഡ് യൂണിവേഴ്സിറ്റി) സംസ്ഥാന സർക്കാർ എൻ.ഒ.സി നൽകും. നിലവിലുള്ള അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പള, പെൻഷൻ ആനുകൂല്യങ്ങൾ തുടർന്നും സർക്കാർ നൽകുമെന്ന വ്യവസ്ഥയോടെയാണിത്. തിരുവനന്തപുരം മാർ ഇവാനിയോസ്, കളമശ്ശേരി രാജഗിരി എന്നിവയാണ് കല്പിത സർവകലാശാലകളാകാൻ പോകുന്ന ആദ്യ എയ്ഡഡ് കോളേജുകൾ. സ്വതന്ത്രമായി പുതിയ കോഴ്സുകൾ ആരംഭിക്കാനും സിലബസ് നിശ്ചയിക്കാനും സ്വന്തമായി ബിരുദം നൽകാനും സാധിക്കും.
എയ്ഡഡ് പദവി നിലനിർത്തിക്കൊണ്ട് കൽപ്പിത സർവകലാശാലയാവുന്നതിനെ മുൻ സർക്കാർ എതിർത്തിരുന്നു. ഭരണമാറ്റമുണ്ടായതോടെ നിലപാട് മാറി. സർക്കാർ പ്രാഥമിക ചർച്ച നടത്തിയിട്ടുണ്ട്. തുടർച്ചയായി മൂന്ന് തവണ നാക്ക് അക്രഡിറ്റേഷനിൽ ഉയർന്ന ഗ്രേഡിംഗ് നേടിയ എയ്ഡഡ്, സ്വയംഭരണ കോളേജുകൾക്കാണ് പദവി ലഭിക്കുക.
വിദ്യാർത്ഥി പ്രവേശനവും ഫീസ് നിർണയവും യു.ജി.സി റെഗുലേഷൻ പ്രകാരം സ്വന്തമായി നടത്താം.
ശമ്പള ആനുകൂല്യങ്ങൾ സർക്കാർ നൽകുന്നതിനാൽ നിശ്ചിത ശതമാനം സീറ്റുകൾ പങ്കിടണം. ഇതിനുള്ള കരാറൊപ്പിട്ട ശേഷം അതിനുള്ള എൻ.ഒ.സി നൽകാമെന്നാണ് ധാരണ.
സർക്കാറിന് നിയന്ത്രണമില്ലാത്ത രീതിയിലുള്ള യു.ജി.സി റെഗുലേഷനാണ് ബാധകം.
കലാമണ്ഡലം, തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പേസ് ആൻഡ് ടെക്നോളജി എന്നിവയാണ് നിലവിലെ കൽപ്പിത സർവകലാശാലകൾ. കോയമ്പത്തൂരിലെ അമൃത വിശ്വവിദ്യാപീഠത്തിന് കേരളത്തിലും കാമ്പസുകളുണ്ട്.
സർക്കാർ നിയന്ത്രണം
ഇല്ലാതാവും
എയ്ഡഡ് കോളജുകൾക്ക് കൽപിത സർവകലാശാല പദവി ലഭിച്ചാൽ യു.ജി.സി ചട്ടമാണ് ബാധകം. നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിന് നിയമം കൊണ്ടുവരാനാവില്ല.
സംവരണ മാനദണ്ഡങ്ങളിലടക്കം മാറ്റം വരാനുമിടയുണ്ട്.
ഫീസ്ഘടന സ്വയം നിശ്ചയിക്കാൻ മാനേജ്‌മെന്റുകൾക്ക് അധികാരം
ആനുകൂല്യങ്ങൾ
കരാർ പ്രകാരം
#1972ൽ സർക്കാരും മാനേജ്‌മെന്റുകളും തമ്മിൽ ഒപ്പുവെച്ച 'ഡയറക്ട് പേയ്‌മെന്റ്' കരാർ പ്രകാരമാണ് എയ്ഡഡ് കോളേജുകളിലെ ജീവനക്കാരുടെ ശമ്പളം സർക്കാർ നൽകുന്നത്.
#മാനേജ്‌മെന്റുകൾ പ്രവേശനത്തിലും നിയമനങ്ങളിലും സംസ്ഥാന സർക്കാരിന്റെയും സർവകലാശാലകളുടെയും ചട്ടങ്ങൾ നിർബന്ധമായും പാലിക്കണമെന്നാണ് വ്യവസ്ഥ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |