
തിരുവനന്തപുരം:ആവശ്യത്തിലധികം ലഭ്യമായ വിലക്കുറവുള്ള പകൽ വൈദ്യുതി രാത്രി ഉപയോഗത്തിന് സംഭരിക്കുന്ന 'ബാറ്ററി എനർജി സ്‌റ്റോറേജ്'(ബെസ്) പദ്ധതികൾ വ്യാപകമാക്കുന്ന നടപടികളിലേക്ക് കെ.എസ്.ഇ.ബി.
അനുയോജ്യമായ സ്ഥലം കണ്ടെത്തൽ, ബാറ്ററി സാങ്കേതികവിദ്യ തിരഞ്ഞെടുക്കൽ, ഗ്രിഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സാങ്കേതിക പഠനങ്ങൾ തുടങ്ങിയവയ്ക്കായി ഉടൻ കൺസൾട്ടൻസിയെ നിയോഗിക്കും. നിർമ്മാണം നടക്കുന്ന ബെസ് പദ്ധതികൾക്ക് പുറമേയാണിത്.
മൂന്നു കമ്പനികളെ നേരത്തേ എംപാനൽ ചെയ്തിരുന്നു.ഇതിൽ ഒരു കമ്പനിയെ കൺസൽട്ടൻസിയായി നിയോഗിക്കും. അടുത്ത വേനലിന് മുമ്പ് പരമാവധി ഇടങ്ങളിൽ ബെസ് സജ്ജമാക്കാനുള്ള ശ്രമത്തിലാണ് കെ.എസ്.ഇ.ബി.
5000 മെഗാവാട്ട്
സ്‌റ്റോറേജ് ലക്ഷ്യം
അഞ്ചു വർഷത്തിനുള്ളിൽ 5000 മെഗാവാട്ട് വൈദ്യുതി സ്‌റ്റോറേജ് സംവിധാനമാണ് ലക്ഷ്യമിടുന്നത്. നിലവിൽ കെ.എസ്.ഇ.ബി സബ് സ്‌റ്റേഷനുകളടക്കമുള്ള ഭൂമിയാണ് ബെസ് സ്ഥാപിക്കാൻ കണ്ടെത്തിയിട്ടുള്ളത്. പഞ്ചായത്തു തലങ്ങളിലും ബെസ് സജ്ജമാക്കണമെന്ന നിർദ്ദേശം ഉയർന്നിട്ടുണ്ട്. സംസ്ഥാന ബഡ്ജറ്റിലും ഇക്കാര്യം പ്രഖ്യപിച്ചിരുന്നു. ഇതിന്റെ സാദ്ധ്യതയും പഠനവിധേയമാക്കും.
ബെസുണ്ടെങ്കിൽ യൂണിറ്റിന്
നാലു രൂപയിൽ താഴെ
പുരപ്പുറ സോളാർ വൈദ്യുതിയടക്കം വലിയതോതിൽ ഉത്പാദിപ്പിക്കുന്നതിനാൽ പകൽ വൈദ്യുതി ആവശ്യാനുസരണമുണ്ട്. വലിയ ബാറ്ററികളിൽ ശേഖരിക്കുന്ന അധിക വൈദ്യുതി പീക്ക് സമയത്ത് ഉപയോഗിക്കാം.
യൂണിറ്റിന് 10 രൂപവരെ നൽകി രാത്രിയിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടിവരുന്ന സ്ഥിതി ഒഴിവാക്കാം. ബെസിൽ ശേഖരിക്കുന്ന വൈദ്യതി യൂണിറ്റിന് 4 രൂപയിൽ താഴെ വിലയ്ക്ക് വിതരണം ചെയ്യാം
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |