കോലഞ്ചേരി: അടുക്കളയിലെ കുഞ്ഞന്‍ കാന്താരി ഇനി വിപണിയിലെ വി.വി.ഐ.പിയാണ്. ഡിമാന്‍ഡേറിയതോടെ കിലോയ്ക്ക് 500 രൂപയ്ക്ക് മുകളിലെത്തി. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് 200-300 രൂപയ്ക്കിടയിലായിരുന്നു വില.
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കാന്താരി സഹായിക്കുമെന്ന വിശ്വാസമാണ് ആവശ്യക്കാര്‍ വര്‍ദ്ധിക്കുന്നതിന് പ്രധാനകാരണം. ശാസ്ത്രീയ തെളിവുകളില്ലെങ്കിലും ഈ വിശ്വാസം കാന്താരിയെ വിപണിയിലെ കുഞ്ഞന്‍ സെലിബ്രിറ്റിയാക്കി.
ഒരുകാലത്ത് വീട്ടുവളപ്പിലെ ചെടിയായിരുന്ന കാന്താരി ഇന്ന് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുടെ മെനുവിലും സ്ഥാനംപിടിച്ചു. കപ്പയ്‌ക്കൊപ്പമുള്ള കാന്താരിച്ചമ്മന്തി ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ ജനപ്രീതി നേടിയതും ആവശ്യകത വര്‍ദ്ധിച്ചു.
കേരളത്തില്‍ കാന്താരിക്കൃഷി കുറവ്
വില റെക്കാര്‍ഡ് ഉയരത്തിലെത്തിയിട്ടും കേരളത്തില്‍ കാന്താരിക്കൃഷി ചെയ്യുന്നവര്‍ കുറവാണ്. ഇഞ്ചി ഉള്‍പ്പെടെയുള്ള കൃഷികള്‍ക്കിടയിലെ ഇടവിളയായാണ് പലരും കാന്താരി വളര്‍ത്തുന്നത്. വിലയിലെ ചാഞ്ചാട്ടവും ഗുണമേന്മയുള്ള തൈകളുടെ ലഭ്യതക്കുറവും കര്‍ഷകരെ വലിയ തോതില്‍ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നില്ല.
കേരളത്തിന് പുറമെ മേഘാലയയിലും തമിഴ്‌നാട്ടിലും കാന്താരിക്കൃഷി ചെയ്യുന്നുണ്ട്. വെള്ള, പച്ച, നീല, വയലറ്റ് നിറങ്ങളിലുള്ള കാന്താരികളില്‍ പച്ച കാന്താരിക്കാണ് കൂടുതല്‍ ആവശ്യക്കാര്‍. സാധാരണയായി വിത്തുകള്‍ സ്വയം വീണ് മുളച്ചാണ് കാന്താരി വളരാറുള്ളത്. എന്നാല്‍ ഓരോ വര്‍ഷവും വില കുതിച്ചുയരുന്നതോടെ വീട്ടുവളപ്പുകള്‍ക്കപ്പുറം കൃഷിയിടങ്ങളിലും കാന്താരി സ്ഥാനം പിടിച്ചുതുടങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |