കൊല്ലം: ഈ റോബോട്ട് പറക്കും, നടക്കും, നീന്തും! ജലത്തിനടിയിലൂടെയും സഞ്ചരിക്കും. മൾട്ടി ടെറൈൻ മൾട്ടി യൂട്ടിലിറ്റി റോബോട്ട് യുദ്ധ മുഖങ്ങളിൽ നിരീക്ഷണത്തിന് അനുയോജ്യം. രണ്ട് കിലോഗ്രാംവരെ ഭാരമുള്ള ആയുധങ്ങൾ വഹിക്കാനും ശേഷി. സമുദ്ര ഗവേഷണത്തിനും രക്ഷാപ്രവർത്തനങ്ങൾക്കും ഉപയോഗിക്കാം. മനുഷ്യന് കടന്നുചെല്ലാൻ കഴിയാത്ത പ്രകൃതി ദുരന്ത സ്ഥലങ്ങളിൽ തെരച്ചിലിനും നിയോഗിക്കാം. കൊല്ലം സ്വദേശി ഡോ. ആർ.എസ്. ആദർശ് വികസിപ്പിച്ച ഈ റോബോട്ടിന് ഇന്ത്യൻ പേറ്റന്റ് കൺട്രോളർ ജനറലിന്റെ പേറ്റന്റ് ലഭിച്ചു.
2019ലാണ് വികസിപ്പിച്ചത്. യുദ്ധമുഖങ്ങളിൽ ഉപയോഗിക്കാൻ കൂടുതൽ ഭാരമുള്ള ആയുധങ്ങൾ വഹിക്കാവുന്ന പുതിയ വേർഷൻ വികസിപ്പിക്കാനുള്ള ഗവേഷണത്തിലാണ് ആദർശ് ഇപ്പോൾ. കൊല്ലം ആസ്ഥാനമായുള്ള ടോബോയിഡ്സ് ഓട്ടോമാറ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമാണ് ആദർശ്. 2017 മുതൽ റോബോട്ടിക്സ് ഗവേഷണ, വികസന രംഗത്ത് സജീവം. ജോധ്പൂർ ഐ.ഐ.ടിയിൽ നിന്ന് എ.ഐയിൽ എം.ടെക് നേടിയിട്ടുണ്ട്. എം.സി.എ, എ.ബി.എ ബിരുദധാരിയുമാണ്.
പ്രതിരോധ സാങ്കേതിക വിദ്യയിലെ സംഭാവനകൾക്ക് എ.പി.ജെ. അബ്ദുൾകലാം മെമ്മോറിയൽ 'ഡെയർ ടു ഡ്രീം' അവാർഡ് ലഭിച്ചിട്ടുണ്ട്. മുണ്ടയ്ക്കൽ കുന്നടി ശ്രീരാഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്ന് എക്സിക്യുട്ടീവ് എൻജിനിയറായി വിരമിച്ച എസ്.ബി.സജീവിന്റെയും പരവൂർ എസ്.എൻ.വി.ജി.എച്ച്.എസിലെ അദ്ധ്യാപികയായിരുന്ന എ.ആർ.റീനയുടെയും മകനാണ്. ഭാര്യ ഡോ. അശ്വിനി പ്രകാശ്. സഹോദരൻ: ആർ.എസ്.അവിനാഷ്. എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ പ്രസിഡന്റ് കല്ലമ്പലം ബി.ജയപ്രകാശിന്റെ മരുമകനാണ് ആദർശ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |