ആലപ്പുഴ: വേനൽച്ചൂട് കടുക്കുകയും റംസാൻ നോമ്പ് ആരംഭിക്കുകയും ചെയ്തതോടെ പഴവിപണിയിൽ തിരക്കേറി. നോമ്പിന്റെ ആദ്യദിനത്തിൽ തന്നെ നഗരത്തിലെ പഴ ക്കടകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ആവശ്യക്കാർ കൂടിയതോടെ വിലയിലും ചാഞ്ചാട്ടം തുടങ്ങി. ഞാലിപ്പൂവന് കഴിഞ്ഞാഴ്ചത്തേക്കാൾ പത്ത് രൂപ വർദ്ധിച്ചു. വരും ദിവസങ്ങളിൽ കിലോയ്ക്ക് 100രൂപവരെ എത്താൻ സാദ്ധ്യതയുണ്ട്.
റംസാൻ നോമ്പ് ആരംഭിച്ചതോടെ തണ്ണിമത്തൻ, ഞാലി, സ്ട്രോബറി, അവോകാഡോ എന്നിവയ്ക്ക് വൻ ഡിമാന്റാണ്. സർക്കാർ സംരംഭമായ ഹോർട്ടികോർപ്പിൽ പൊതുവിപണിയേക്കാൾ നേരിയ വിലക്കുറവ് ഉണ്ടെങ്കിലും എല്ലായിനം പഴങ്ങളും ഇവിടെ ലഭ്യമല്ല. ഗോവ, കർണ്ണാടക, തമിഴ്നാട് എന്നിവടങ്ങളിൽ നിന്നാണ് ജില്ലയിൽ പഴവർഗങ്ങൾ എത്തുന്നത്. ചൂടിന്റെ കാഠിന്യവും ജലക്ഷാമവും കൃഷിയെ കാര്യമായി ബാധിക്കാൻ സാദ്ധ്യതയുള്ളതിനാൽ വിലയിൽ പത്ത് മുതൽ 35ശതമാനം വരെ വർദ്ധിക്കാനുള്ള സാദ്ധ്യത വ്യാപാരികൾ കാണുന്നുണ്ട്. നോമ്പുമുറിക്കാനുള്ള പ്രധാന ഇനങ്ങളായ കാരയ്ക്ക, ഈന്തപ്പഴം എന്നിവയുടെ വിലയും വർദ്ധിച്ചിട്ടുണ്ട്.
റംസാൻ നോമ്പ് ആരംഭിച്ചതോടെ പഴവർഗങ്ങൾക്ക് ആവശ്യക്കാർ വർദ്ധിച്ചിട്ടുണ്ട്. തണ്ണിമത്തൻ, ഞാലിപൂവൻ എന്നിവയാണ് കൂടുതലായി ചെലവാകുന്നത്
- നവാസ്, ചെറുകിട വ്യാപാരി, ആലപ്പുഴ
വില നിലവാരം
(ഇന്നലെ, കഴിഞ്ഞആഴ്ച കിലോയ്ക്ക്)
ഏത്തപ്പഴം: 60,80
ഞാലിപ്പൂവൻ: 80,70
ആപ്പിൾ
വലുത്: 240,220
ചെറുത്: 220,220
പച്ച: 260,280
ഓറഞ്ച്:100,100
മാതളം : 240,240
പേരയ്ക്ക (തായ്‌ലന്റ്): 120,120
മാങ്ങ: 120,120
പപ്പായ: 50,50
ഷമാം: 70,80
പൈനാപ്പിൾ: 80,70
മുന്തിരി
കറുപ്പ്: 120,120
കുരുവില്ലാത്തത്: 180,200
പച്ച: 140,150
സിട്രാ: 150,160
തണ്ണിമത്തൻ: 25,20
കിരൺ: 30,25
അവോകാഡോ: 380,360
സ്ട്രോബറി: 120,100
ചെറുനാരങ്ങ:120,70
ഈന്തപ്പഴം: 300- 1600
കാരയ്ക്ക: 340,320
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |