ആലപ്പുഴ: കോടതിപ്പാലം നവീകരണത്തിന്റെ ഭാഗമായി നഗരത്തിലെ ഗതാഗത സംവിധാനത്തിൽ വരുത്തിയ ക്രമീകരണങ്ങളിൽ ഹൗസ് ബോട്ട് മേഖലയ്ക്ക് ആശങ്ക.
ഔട്ട് പോസ്റ്റ് ജംഗ്ഷനിലെ നിർദ്ദിഷ്ട ബണ്ട് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ശിക്കാരകൾ ഉൾപ്പെടെ ഉല്ലാസ നൗകകൾ പുന്നമട ഭാഗത്തേക്ക് മാറ്റിയത്
സഞ്ചാരികളെയും ടൂർഓപ്പറേറ്റർമാരെയും ബാധിച്ചിരിക്കെ, വരുംദിവസങ്ങളിലെ ഗതാഗത ക്രമീകരണങ്ങൾ കൂടിയാകുമ്പോൾ കാര്യങ്ങൾ കൂടുതൽ പരുങ്ങലിലാകും.
പരീക്ഷാക്കാലവും റംസാൻ, ഈസ്റ്റർ വ്രതാരംഭവും കടുത്തചൂടും കാരണം പൊതുവേ സഞ്ചാരികൾ കുറയുന്ന മാസമാണ് മാർച്ച്. ഇതുകൂടാതെ, ബോട്ടുകളെ പുന്നമടയിലേക്ക് മാറ്റിയതോടെ സഞ്ചാരികൾക്ക് അവിടെയെത്താനും ബോട്ടുകളും ടൂർ പാക്കേജുകളും തിരഞ്ഞെടുക്കാനും വലിയ ബുദ്ധിമുട്ട് നേരിടുന്നത്.
ബോട്ട് ജെട്ടിലെ ശിക്കാരകൾകൂടി പുന്നമടയിലേക്ക് എത്തിയതോടെ കായൽപ്പരപ്പും കടവുകളും സമ്മർദ്ദത്തിലാണ്.ഓപ്പറേറ്റർമാരുടെ സഹായം കൂടാതെ തിരുവനന്തപുരം, എറണാകുളം ഭാഗത്തുനിന്നെത്തുന്ന സഞ്ചാരികൾക്ക് പഴയതുപോലെ തങ്ങൾക്കിണങ്ങിയ ബോട്ടുകൾ തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇക്കാര്യത്തിൽ ജില്ലാകളക്ടറുടെയും സർക്കാരിന്റെയും ഇടപെടൽ ആവശ്യപ്പെട്ട് മുഴുവൻ ബോട്ടുടമകളുടെയും യോഗം വിളിച്ചുചേർക്കാൻ നേതൃത്വം ആലോചിച്ചുവരികയാണ്.
വഴിതിരിച്ചുവിടൽ വിനയാകും
1.കോടതിപ്പാലത്തിന്റെ തെക്കേക്കരയിലെ പൈലിംഗ് ആരംഭിക്കുകയും ഗതാഗത പരിഷ്കാരത്തിന്റെ ഭാഗമായി വൈ.എം.സി.എ, പിച്ചുഅയ്യർ, മുല്ലയ്ക്കൽ, പഴവങ്ങാടി, കെ.എസ്.ആർ.ടി.സി, മാതാജെട്ടി വഴി കല്ലുപാലം റൂട്ടിലേക്ക് വാഹനങ്ങൾ വഴിതിരിക്കുകയും ചെയ്താൽ കാര്യങ്ങൾ കൂടുതൽ രൂക്ഷമാകും
2.ചെക്ക് ഇൻ, ചെക്ക് ഔട്ട് സമയത്തിനനുസരിച്ച് യാത്ര ബുക്ക് ചെയ്തവർക്ക് കൃത്യസമയത്ത് ഇവിടെ എത്തിച്ചേരാൻ സാധിക്കാത്ത സ്ഥിതി വരും. നൂറ് കണക്കിന് വാഹനങ്ങൾ പുന്നമട, ഫിനിഷിംഗ് പോയിന്റ് ഭാഗങ്ങളിലേക്ക് കടന്നുവരുന്നത് ഗതാഗതക്കുരുക്കിന് കാരണമാകും
3.സീസണിന്റെ അവസാനമാസങ്ങളായ ഏപ്രിലും മേയും നല്ല തിരക്ക് അനുഭവപ്പെടാറുള്ളത്.മദ്ധ്യവേനലവധി, വിഷു, റംസാൻ ആഘോഷങ്ങൾ, സ്കൂൾ തുറപ്പിന് മുന്നോടിയായുള്ള ഔട്ടിംഗ് ഇവയൊക്കെയാണ് കാരണം. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് എങ്ങനെയാകുമെന്ന് ആർക്കും നിശ്ചയമില്ല
4.സഞ്ചാരികൾക്കും ബോട്ട് ഓപ്പറേറ്റർമാർക്കും ബുദ്ധിമുട്ടില്ലാത്ത വിധം ഗതാഗത ക്രമീകരണത്തിന് വഴിയൊരുക്കുകയോ, ബോട്ടുകളുടെ ചെക്ക് ഇൻ, ചെക്ക് ഔട്ട് സമയങ്ങളിൽ ഇളവ് അനുവദിക്കുകയോ ചെയ്യുകയാണ് ഇതിനുള്ള പോംവഴി
....................................
ഹൗസ് ബോട്ട് വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്ന പ്രശ്നങ്ങൾക്ക് ജില്ലാ ഭരണകൂടം ഇടപെട്ട് പരിഹാരം കാണണം. രണ്ട് ദിവസത്തിനകം ബോട്ടുടമകൾ യോഗം ചേർന്ന് സർക്കാർ ഇടപെടൽ സാദ്ധ്യമാക്കും
- അരുൺ മുട്ടേൽ,സെക്രട്ടറി, ഹൗസ് ബോട്ട് ഓണേഴ്സ് യൂണിയൻ
..........................
ഹൗസ് ബോട്ടുകൾ
രജിസ്റ്റേഡ്...... 820
ശിക്കാര..............250
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |