
ആലപ്പുഴ: നെഹ്റുട്രോഫി വള്ളം കളിയുടെ ഒരുക്കങ്ങൾ ആരംഭിച്ചെങ്കിലും മാലിന്യവാഹിയായി നെഹ്റുട്രോഫി ഫിനിഷിംഗ് പോയിന്റ്. മാലിന്യങ്ങൾ നിറഞ്ഞ് ദുർഗന്ധം വമിക്കുന്ന അവസ്ഥയിലാണ് ആലപ്പുഴ ഫിനിഷിംഗ് പോയിന്റ്. നിരവധി വിനോദ സഞ്ചാരികളും ഹൗസ്ബോട്ടുകളുമെത്തുന്ന സ്ഥലത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ അധികൃതർ നടപടി എടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. മഴക്കാല ടൂറിസമടക്കം സാദ്ധ്യമാക്കാനാവുന്ന സ്ഥാനത്താണ് ഇത്തരത്തിൽ ആളുകൾക്ക് നിൽക്കാൻ പോലും സാധിക്കാത്ത തരത്തിൽ വൃത്തിഹീനമാക്കുന്നത്.
ഫിനിഷിംഗ് പോയിന്റിലെ നടപ്പാതകളിലെ ടൈലുകളും ഗാലറിയുടെ മേൽക്കൂരയും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. പ്ലാസ്റ്റിക്കും ജൈവ, അജൈവ മാലിന്യങ്ങളും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ദുർഗന്ധം മൂലം സഞ്ചാരികളും പ്രദേശവാസികളും സഹികെട്ട അവസ്ഥയിലാണ്.
വൃത്തിഹീനമായ അന്തരീക്ഷം പകർച്ചവ്യാധി ഭീഷണിഉയർത്തുന്നുണ്ട്. മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാനുള്ള നടപിടയും അധികൃതർ നടത്തുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു.മാലിന്യം കുമിഞ്ഞുകൂടുന്നതിനാൽ തെരുവ് നായ്ക്കളുടെ ശല്യവും രൂക്ഷമാണ്.നിലവിലെ സാഹചര്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് റസിഡന്റ്സ് അസോസിയേഷനുകൾ നഗരസഭയ്ക്ക് നിരവധി പരാതികൾ നൽകിയിരുന്നു. എന്നാൽ ഇതിലൊന്നും പരിഹാരമായില്ല.
........
# പ്രഖ്യാപനങ്ങൾ കടലാസിൽ
കോടികൾ ചെലവഴിച്ച് നടത്തുന്ന ടൂറിസം വികസന പ്രഖ്യാപനങ്ങൾക്കിടയിൽ നിലവിലുള്ള പ്രധാന കേന്ദ്രങ്ങൾ ഇത്തരത്തിൽ അവഗണിക്കുന്നത് ടൂറിസം മേഖലയ്ക്ക് തന്നെ വലിയ തിരിച്ചടിയാണ്
ഫിനിഷിംഗ് പോയിന്റിലെ പൊട്ടിപ്പൊളിഞ്ഞ ടൈലുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പുനർനിർമ്മിക്കണം
മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്ത് പ്രദേശം ശുചീകരിക്കണം
ഫിനിഷിംഗ് പോയിന്റിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണം. അല്ലാത്ത പക്ഷം പ്രദേശവാസികളും ടൂറിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും വലിയ പ്രതിസന്ധിയിലാകും
-തോമസ് മത്തായി കരിക്കംപള്ളിൽ
പ്രസിഡന്റ്
തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |