
തുറവൂർ: ദേശീയപാത 66 ഉയരപ്പാതയുടെ ഭാഗമായി തുറവൂരിലെ റാമ്പ് നിർമ്മാണം 90 ശതമാനം പൂർത്തിയായി. കൊച്ചി ഭാഗത്ത് നിന്ന് എത്തുന്ന വാഹനങ്ങൾക്ക് തുറവൂർ ജംഗ്ഷനിലേക്ക് നേരിട്ട് ഇറങ്ങുന്നതിനാണ് റാമ്പ് സജ്ജമാക്കുന്നത്. ഒരു മാസത്തിനകം നിർമ്മാണം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കാനാകുമെന്നാണ് പ്രതീക്ഷ. റാമ്പ് യാഥാർത്ഥ്യമാകുന്നതോടെ കൊച്ചിയിൽ നിന്ന് തുറവൂരിലേക്ക് എത്തുന്ന വാഹനങ്ങൾക്ക് പത്മാക്ഷിക്കവല വരെ മുന്നോട്ടുപോയി അടിപ്പാത വഴി തിരികെ എത്തേണ്ട സാഹചര്യം ഒഴിവാകും. ഇതോടെ അഞ്ച് കിലോമീറ്ററോളം അധികം സഞ്ചരിക്കേണ്ട ബുദ്ധിമുട്ട് ഇല്ലാതാകും.
റാമ്പിന്റെ ഇരുവശങ്ങളിലും കോൺക്രീറ്റ് ബ്ലോക്കുകൾ സ്ഥാപിച്ച് കോൺക്രീറ്റ് പാകുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
അതേസമയം, ആലപ്പുഴ ഭാഗത്തുനിന്ന് ഉയരപ്പാതയിലേക്ക് കയറി അരൂർ–തോപ്പുംപടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്കായി ചന്തിരൂർ, അരൂർ ബൈപാസ് കവല എന്നിവിടങ്ങളിലെ റാമ്പുകളുടെ നിർമ്മാണവും പുരോഗമിക്കുകയാണ്. ഇവയുടെ നിർമ്മാണം 50 ശതമാനത്തോളം പൂർത്തിയായതായി ദേശീയപാത അതോറിട്ടി അധികൃതർ അറിയിച്ചു.
കോട്ടത്തും എളുപ്പത്തിലെത്താം
# മാക്കേക്കടവ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ കൊച്ചിയിൽ നിന്ന് കോട്ടയം ഭാഗത്തേക്ക് പോകുന്നവർക്കും തുറവൂർ റാമ്പ് വലിയ അനുഗ്രഹമാകും
# ഉയരപ്പാതയിൽ നിന്ന് തുറവൂർ റാമ്പിലൂടെ ഇറങ്ങി തുറവൂർ–തൈക്കാട്ടുശേരി റോഡ് വഴി മാക്കേക്കടവ് പാലം കടന്ന് കോട്ടയത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകും
# തുറവൂർ–പമ്പ സംസ്ഥാനപാതയുടെ വികസനം പൂർത്തിയാകുന്നതോടെ കൊച്ചി, കോട്ടയം, ശബരിമല എന്നിവിടങ്ങളിലേക്കുള്ള യാത്ര കൂടുതൽ സുഗമമാകുമെന്നാണ് വിലയിരുത്തൽ. ശബരിമല തീർത്ഥാടകർക്ക് വലിയ ആശ്വാസമാകും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |