
കാന നിർമ്മാണം പൂർത്തിയാക്കാത്തത് വിനയാകുന്നു
അങ്കമാലി: അങ്കമാലി-മഞ്ഞപ്ര റോഡിൽ അപകടങ്ങൾ പതിവാകുന്നു. എം.സി റോഡിലെ തിരക്കും കാലടി പാലത്തിലെ അറ്റകുറ്റപ്പണികളും കാരണം വാഹനങ്ങൾ വഴിതിരിച്ചുവിട്ടതോടെയാണ് ഈ പാതയിൽ തിരക്കേറിയത്. തെക്കൻ കേരളത്തിൽനിന്ന് വടക്കോട്ടുപോകുന്ന വാഹനങ്ങൾ പെരുമ്പാവൂരിൽനിന്ന് വല്ലം തിരിഞ്ഞ് മലയാറ്റൂർ പാലം വഴിയും, ഇടുക്കി, കോതമംഗലം ഭാഗങ്ങളിൽനിന്നുള്ള വാഹനങ്ങൾ പാണംകുഴി, കുറുപ്പംപടി വഴി മലയാറ്റൂർ പാലത്തിലെത്തി മഞ്ഞപ്ര വഴിയുമാണ് അങ്കമാലിയിലെത്തുന്നത്. ഇടതടവില്ലാതെ വാഹനങ്ങൾ എത്തുന്നതോടെ അപകടങ്ങളും വർദ്ധിച്ചു.
കാനയും റോഡും തിരിച്ചറിയാനാവില്ല
അങ്കമാലി-മഞ്ഞപ്ര റോഡ് ബി.എം. ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തിയാക്കിയെങ്കിലും പലയിടത്തും കാനകൾ നിർമ്മിക്കാത്തതാണ് പ്രധാന വെല്ലുവിളി. റോഡിന് ഉയരം കൂടിയതോടെ പലയിടങ്ങളിലും വശങ്ങളിൽ നാലടി വരെ താഴ്ചയുണ്ട്. റോഡിനിരുവശവും പുൽച്ചെടികൾ വളർന്നുനിൽക്കുന്നതിനാൽ കാനയും റോഡും തിരിച്ചറിയാനാവാത്ത സ്ഥിതിയാണ്. വാഹനങ്ങൾ വശങ്ങളിലേക്ക് ഒതുക്കുമ്പോൾ കാനയിലേക്ക് മറിയുന്നതും പതിവാണ്. ഓവർടേക്ക് ചെയ്യുന്നതിനിടെ ഇരുചക്രവാഹനങ്ങളും അപകടത്തിൽപ്പെടുന്നു. സൈക്കിളിൽ പോകുന്ന വിദ്യാർത്ഥികൾ കാനയിലേക്ക് വീഴുന്നതും നിത്യസംഭവമായി.
കാൽനടയാത്രക്കാർക്ക് നടക്കാനാവില്ല
ക്രഷറുകളിൽനിന്ന് അമിതഭാരം കയറ്റിവരുന്ന വാഹനങ്ങളും ഈ റോഡിലൂടെയാണ് കടന്നുപോകുന്നത്. തിരക്ക് വർദ്ധിച്ചതോടെ കാൽനടയാത്രക്കാർക്ക് റോഡിലൂടെ നടക്കാനാവാത്ത അവസ്ഥയാണ്. റോഡിനിരുവശവും കാന നിർമ്മിച്ച് കോൺക്രീറ്റ് സ്ലാബുകൾ ഇട്ട് മൂടിയാൽ മാത്രമേ അപകടങ്ങൾ ഒഴിവാക്കാനും കാൽനടയാത്ര സുഗമമാക്കാനും കഴിയൂവെന്ന് നാട്ടുകാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |