ഇടുക്കി: ശാന്തൻപാറ പൂപ്പാറ മുള്ളംതണ്ടിൽ വീണ്ടും സർക്കാർ ഭൂമി കൈയേറ്റം. രാജകുമാരി, പൂപ്പാറ വില്ലേജുകളുടെ അതിർത്തിയിലാണ് കൈയേറ്റം. സംഭവം വിവാദമായതോടെ പൂപ്പാറ സ്വദേശി മനോഹരന് അനധികൃതമായി നിർമ്മിച്ച് താൽക്കാലിക ഷെഡ്ഡ് പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ശാന്തൻപാറവില്ലേജ് ഓഫീസർ നോട്ടീസ് നൽകി. ഏഴു ദിവസത്തിനകം നടപടി സ്വീകരിച്ചില്ലെങ്കിൽ പൊളിച്ചുനീക്കുമെന്ന് വില്ലേജ് ഓഫീസർ ഫിലാൽ കേരളകൗമുദിയോട് പറഞ്ഞു.
റവന്യൂ രേഖകളിൽ 'പുറമ്പോക്ക്' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും ഇക്കാര്യത്തിൽ കൂടുതൽ പരിശോധനവേണ്ടിവരുമെന്നും വില്ലേജ് ഓഫീസർ അറിയിച്ചു. അവിടെ പട്ടയഭൂമിയുള്ളവരുണ്ടെന്നതാണ് കാരണം. പുറമേ നിന്നുള്ളവരാണ് കൈയേറ്റം നടത്തുന്നതെന്ന ആരോപണവും വില്ലേജ് ഓഫീസർ നിഷേധിച്ചു. മുമ്പ് ഇയാൾ കൈയേറ്റം നടത്തി ഇവിടെ പടുതക്കുളം നിർമ്മിച്ചപ്പോൾ ഇതും പൊളിച്ചിട്ടുള്ളതാണ്. അതിർത്തിയായ രാജകുമാരി വില്ലേജിൽ ഉൾപ്പെടുന്ന സ്ഥലത്ത് അനധികൃതമായി ഷെഡ്ഡ്കെട്ടി ഏലംകൃഷി നടത്തിയത് ഒഴിയണമെന്ന് ആവശ്യപ്പെട്ട് രാജകുമാരി വില്ലേജ് ഓഫീസറും നോട്ടീസ് നൽകിയിട്ടുണ്ട്.
നിലവിൽ നടക്കുന്ന ഡിജിറ്റൽ സർവേയുടെ മറവിൽ ഭൂമി സ്വന്തമാക്കാനുള്ള ഭൂ മാഫിയയുടെ ആസൂത്രിത നീക്കമാണ് ഇവിടെ നടക്കുന്നതെന്ന ആരോപണം ശക്തമാണ്. പ്രദേശത്ത് എത്തിപ്പെടുക എന്നത് ആതീവദുഷ്ക്കരമാണെന്നും അതിനാലാണ് ഇത്തരം കയ്യേറ്റങ്ങൾ നടക്കുന്നതെന്നുമാണ് ഉദ്യാേഗസ്ഥർ പറയുന്നത്. എല്ലാം പ്രദേശവാസികളാണെന്നും റവന്യൂഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ ജില്ലയ്ക്ക് വെളിയിലുള്ളവരും തമിഴ്നാട് സ്വദേശികളായ വൻകിട റിസോർട്ട് - ഏലം മാഫിയകളാണ് ഇവർക്ക് പിന്നിലെന്നാണ് നാട്ടുകാർ പറയുന്നത്. ഡിജിറ്റൽ സർവേയിലൂടെ കൈവശാവകാശം സ്ഥാപിച്ച് ഭാവിയിൽ പട്ടയം നേടിയെടുത്ത് വൻകിട ടൂറിസം പദ്ധതികൾ നടപ്പിലാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ കൈയേറ്റമെന്നും ആരോപണമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |