തൊടുപുഴ: പതിവുതെറ്റാതെ ഇക്കുറിയും ഓണപ്പൂക്കളവും സദ്യയുമൊരുക്കാൻ കുടുംബശ്രീയുടെ പൂക്കളും പച്ചക്കറികളും ഇന്ന് മുതൽ വിപണിയിലെത്തും. ഇത്തവണ 1411 ഏക്കറിലാണ് പൂവും പച്ചക്കറിയും ഒരുക്കിയത്. ജില്ലയിലെ 53 സി.ഡി.എസുകളിലായി 106 വിപണികളാണ് ഉള്ളത്. 17 മുതൽ 25വരെയാണ് പ്രവർത്തനം.
ഇതിനുപുറമേ ഒരുജില്ലാതലവിപണി നെടുങ്കണ്ടത്തുണ്ടാകും. ഇത് 21 മുതലാണ് ആരംഭിക്കുക. ഒരു സി.ഡി.എസിനു കീഴിൽ മിനിമം രണ്ട് ഓണച്ചന്തകൾ ഉണ്ടാകും. ഒരെണ്ണം കുറഞ്ഞത് 3 ദിവസമെങ്കിലും പ്രവർത്തിപ്പിക്കണമെന്നാണ് നിർദ്ദേശം. കുടുംബശ്രീവഴിയും, ജെ.എൽ.ജി ഗ്രൂപ്പുകൾ വഴിയുമാണ് വിഭവങ്ങൾ ശേഖരിക്കുക. ജെ.എൽ.ജി ഗ്രൂപ്പുകൾ വഴി 'നിറപ്പൊലിമ' എന്നപേരിലായിരുന്നു പൂകൃഷി. പച്ചക്കറി കൃഷി 'ഓണക്കനി' എന്ന പേരിലും. ഇതിൽ വാഴ - കിഴങ്ങുകൃഷികളും ഒരുക്കിയിട്ടുണ്ട്. ഓണക്കാലത്ത് പൂക്കളമൊരുക്കാൻ വലിയതോതിൽ പൂക്കൾ ആവശ്യമായിവരും. ഇതിൽ ഭൂരിഭാഗവും തമിഴ്നാട്ടിൽ നിന്നാണ് എത്തുന്നത്. ഈ സാഹചര്യത്തിലാണ് നിറപ്പൊലിമ പദ്ധതി. ചെണ്ടുമല്ലി, ജമന്തി ഇനങ്ങളാണ് കൃഷി ചെയ്തിരിക്കുന്നത്. ഇവ ന്യായവിലയ്ക്ക് ആവശ്യക്കാർക്ക് ലഭ്യമാക്കും. വിളവെടുക്കുന്ന കാർഷികോൽപന്നങ്ങൾ സി.ഡി.എസ് തല വിപണന മേളകളും ഓണച്ചന്തകളും വഴി നേരിട്ട് ഉപഭോക്താക്കളിൽ എത്തിക്കും. പൂക്കൾ വിദ്യാഭ്യാസസ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, ഓണച്ചന്തകൾ, വിപണനമേളകൾ വഴിയും വിറ്റഴിക്കും. ധനസഹായമായി ഓരോ സി.ഡി.എസിനും 20000 രൂപ കുടുംബശ്രീസംസ്ഥാനമിഷൻ നൽകിയിട്ടുണ്ട്. അതത് തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് പദ്ധതി നടത്തിപ്പ്.
( ഇനം, കൃഷി ( ഏക്കർ) എന്നക്രമത്തിൽ )
പൂവ് - 98
പച്ചക്കറി - 586
വാഴ - 385
കിഴങ്ങുവർഗം -341
പച്ചക്കറികൾ
പയർ, പാവൽ, വഴുതന, പടവലം, പച്ചമുളക്, ചീര, വെള്ളരി, മത്തങ്ങ, കോവയ്ക്ക, വെണ്ട തുടങ്ങിയ വിവിധയിനങ്ങൾ
ഇനം, ലക്ഷ്യമിടുന്ന വിളവെടുപ്പ് ( കിലോയിൽ )
പൂവ് -13191
പച്ചക്കറി - 6076
വാഴ - 4770
കിഴങ്ങുവർഗം - 5443
''കുടുംബശ്രീ സംരഭകർക്കും കർഷകർക്കും ഓണത്തിന് വരുമാനം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. പൊതുജനങ്ങളുടെ പിന്തുണ അഭ്യർത്ഥിക്കുന്നു '' എ.മണികണ്ഠൻ ( കുടുംബശ്രീ ജില്ലാകോർഡിനേറ്റർ )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |