പദ്ധതി തുക 57 കോടി, 50 ദിവസത്തിനകം പൂർത്തിയാവും
കൊല്ലം: കൊല്ലത്തിന്റെ സാംസ്കാരിക അടയാളങ്ങൾ നിറഞ്ഞു നിൽക്കുന്ന, അഷ്ടമുടി ജൈവ വൈവിദ്ധ്യ എക്കോ റിക്രിയേഷൻ ഹബ്ബിന്റെ നിർമ്മാണം അന്തിമഘട്ടത്തിലേക്ക്. 50 ദിവസത്തിനകം നിർമ്മാണം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഇന്ന് സ്ഥലം സന്ദർശിച്ച് നിർമ്മാണ പുരോഗതി വിലയിരുത്തും.
എടുപ്പുകുതിര, കെട്ടുകുതിര, ചീനവല തുടങ്ങിയവയുടെ മനോഹരമായ ശില്പങ്ങൾ ഹബ്ബിന്റെ പ്രധാന ആകർഷണമാണ്. കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപം പുനർജനി പാർക്കിൽ അഷ്ടമുടിക്കായലിന്റെ സൗന്ദര്യം ആസ്വദിക്കാനുള്ള വാച്ച് ടവർ, ഗാസിബോ, ഇന്റർപ്രെട്ടേഷൻ സെന്റർ, പുൽത്തകിടി എന്നിവയുടെ നിർമ്മാണം 85 ശതമാനത്തിലെത്തി. ചിൽഡ്രൻസ് പാർക്കിൽ നീന്തൽക്കുളം, പുൽത്തകിടി, കളിയുപകരണങ്ങൾ, റെസിഡൻസി ഗാർഡനിൽ താമരക്കുളം, പൂന്തോട്ടം, നടപ്പാത എന്നിവയുടെ നിർമ്മാണവും അന്തിമഘട്ടത്തിലാണ്.
അഷ്ടമുടിക്കായലിന്റെ കരയിൽ മറീന ഒരുക്കലും പുരോഗമിക്കുന്നു. ആകെ നിർമ്മാണം 83 ശതമാനം പിന്നിട്ടു. 59.61 കോടിയാണ് നിർമ്മാണ ചെലവ്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൈസൈറ്റിക്കാണ് നിർമ്മാണ കരാർ
ഫ്ലോട്ടിംഗ് റസ്റ്റോറന്റ്
അഷ്ടമുടി കായൽ കേന്ദ്രീകരിച്ച് ടൂറിസം സർവീസ് വ്യാപകമാക്കാൻ ഫ്ലോട്ടിംഗ് റസ്റ്റോറന്റിന്റെ നിർമ്മാണവും പുരോഗമിക്കുന്നു. രാത്രികാലങ്ങളിലും പ്രവർത്തിക്കുന്ന തരത്തിലാണ് ഫ്ലോട്ടിംഗ് റസ്റ്റോറന്റിന്റെ രൂപകല്പന.
കൊല്ലം നഗരത്തിലേക്ക് ടൂറിസ്റ്റുകളെ ആകർഷിക്കുന്ന കേന്ദ്രമായി അഷ്ടമുടി ബയോഡൈവേഴ്സിറ്റി ആൻഡ് എക്കോ റിക്രിയേഷൻ ഹബ്ബ് മാറും. 50 ദിവസത്തിനകം നിർമ്മാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ
ഷാനവാസ് (ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |