കണ്ണൂർ: കാലിടറിയിട്ടുണ്ട്, കരങ്ങൾ തളർന്നിട്ടുണ്ട്, കണ്ണുകൾ നിറഞ്ഞിട്ടുണ്ട്, പക്ഷേ കാനറികൾ തകർന്നിട്ടില്ല... ബ്രസീൽ ആരാധകരുടെ അലവിലെ കൂറ്റൻ ഫ്ളക്സ് ബോർഡിൽ എഴുതിവെച്ച ആത്മവിശ്വാസത്തിന്റെ വരികളാണിത്. ഇത്തവണത്തെ ലോക കപ്പ് ഫുട്‌ബാൾ തങ്ങൾ കൊണ്ടുപോകുമെന്ന് ഉറക്കെ പറയുകയാണ് ബ്രസീൽ ആരാധകർ. നെയ്മറിന്റെ കാൽചുവടുകൾ ഇനി ചലിക്കുക എതിരാളികളുടെ ഗോൾപോസ്റ്റ് ലക്ഷ്യമായിട്ടായിരിക്കും. അർജന്റീന, പോർച്ചുഗൽ, ഇംഗ്ലണ്ട് ആരാധകരും തെരുവിൽ യുദ്ധകാഹളം മുഴക്കുന്നുണ്ട്.
ടീമുകളുടെ ജേഴ്സികളും പതാകകളും തെരുവോരങ്ങളിൽ നിറഞ്ഞു തുടങ്ങി. ക്രിസ്റ്റ്യാനോ റോണോൾഡോയുടെ ചിത്രങ്ങളും പതാകകളും തെരുവുകൾ നിറഞ്ഞുനിൽക്കുകയാണ്. മുഴപ്പിലങ്ങാട്ട് അർജന്റീന, ബ്രസീൽ ആരാധകരുടെ ഫ്ളക്സ് ബോർഡുകൾക്കിടയിൽ ഇംഗ്ലണ്ടിന്റെ ഫ്ളസുകളും തല ഉയർത്തി നിൽക്കുന്നുണ്ട്.
കാൽപന്ത് ആഘോഷങ്ങളുടെ ഉറങ്ങാത്ത രാത്രികളിൽ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടും. മെസ്സിയും, നെയ്മറും, എമ്പാപ്പയും കളത്തിലിറങ്ങുമ്പോൾ നാട്ടിലെ ഒരോയിടങ്ങളും ആവേശത്താൽ പറയും. കപ്പിൽ ഇത്തവണ മുത്തമിടുക തങ്ങളാണെന്ന്. വാദങ്ങൾക്കിടയിലും പ്രതിപക്ഷ ബഹുമാനവും ആരോഗ്യകരമായ സംവാദങ്ങളും നാട്ടിൻ പുറങ്ങളിൽ ഉയരുകയാണ്.
ബ്രസീൽ X അർജന്റീന
2022ൽ ഖത്തറിൽ നടന്ന ഫിഫ വേൾഡ് കപ്പ് മത്സരത്തിൽ അർജന്റീന കപ്പിൽ മുത്തമിട്ടപ്പോൾ ബ്രസീൽ ആരാധകർക്കുണ്ടായ നിരാശ ചെറുതൊന്നുമല്ല. ഇത്തവണ കപ്പിൽ മുത്തമിടുമെന്ന് ഉറപ്പിക്കുകയാണ് ബ്രസീൽ ആരാധകർ. എക്കാലത്തെയും ഫുട്‌ബാൾ രാജക്കാന്മാർ തങ്ങളെന്ന് അവർ ഉറപ്പിക്കുന്നു. തെരുവോരങ്ങളിലെ സ്‌ക്രീനുകളിൽ ആവേശത്തിന്റെ കൊടുമുടി ഉയരുമ്പോൾ അർജന്റീന ആരാധകരുടെ ആത്മവിശ്വാസവും ഉയരുകയാണ്.
കപ്പിന്റെ എണ്ണം പറഞ്ഞും പോരാട്ടം
കപ്പുകളുടെ എണ്ണം പറഞ്ഞും വാദങ്ങൾ തുടരുകയാണ്, അർജന്റീന ആരാധകരും ബ്രസീൽ ആരാധകരും. ജൂൺ 14ന് ബ്രസീലും ജർമ്മിനിയും വ്യത്യസ്ത ടീമുകൾക്കെതിരെ കളത്തിലിറങ്ങും. 15ന് സ്‌പെയിനും 17ന് മെസ്സിയുടെ അർജന്റീനയും പോരാട്ടത്തിനായി കളത്തിലിറങ്ങുമ്പോൾ ഫുട്‌ബാൾ ആരാധകരുടെ നെഞ്ചിടിപ്പും ആകാംക്ഷയും കൂട്ടും. അന്ന് തന്നെയാണ് പോർച്ചുഗല്ലും ഇറങ്ങുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |