കണ്ണൂർ: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കണ്ടൽ കാടുകളുള്ള കണ്ണൂർ ജില്ലയിൽ വികസന പ്രവർത്തനങ്ങളുടെ പേരിൽ വ്യാപകമായി നശിപ്പിക്കപ്പെട്ടത് ഏക്കറോളം കണ്ടൽ വനങ്ങൾ.
ദേശീയപാത നിർമാണത്തിന്റെ ഭാഗമായി പാപ്പിനിശ്ശേരി തുരുത്തിയിൽ ഒരു കിലോമീറ്റർ പൂർണമായും കണ്ടൽവനം നശിപ്പിച്ചാണു റോഡ് നിർമിച്ചത്. ഇവിടെ തണ്ണീർത്തടവും വ്യാപകമായി മണ്ണിട്ടുനികത്തിയതോടെ സ്വാഭാവിക നീരൊഴുക്കും കുറഞ്ഞു. കണ്ണൂർ വളപട്ടണം ദേശീയപാതയ്ക്ക് സമീപത്തെ കണ്ടൽക്കാട്ടിൽ മാലിന്യങ്ങൾ തള്ളുന്നതും പതിവാണ്. അന്യ സംസ്ഥാന തൊഴിലാളികളും സാമൂഹ്യ വിരുദ്ധരുമാണ് ഇവിടെ മാലിന്യം തള്ളുന്നതെന്നാണ് പരിസ്ഥിതി വാദികൾ പറയുന്നത്. കണ്ടൽ വന പ്രദേശങ്ങളിൽ ചിലർ തീയിടുന്നതായും പരാതികളുണ്ട്.
കണ്ടൽ വനം നശിപ്പിച്ചുള്ള വികസന പ്രവർത്തനങ്ങൾ നാട്ടിൽ നടന്നിട്ടും പ്രതിഷേധങ്ങളോ, ഇടപെടലുകളോ കാര്യമായി ഉണ്ടായില്ല. സർക്കാർ പോലും ശക്തമായി നടപടികൾ സ്വീകരിച്ചില്ല.
കണ്ടൽ വനങ്ങൾ സംരക്ഷിക്കാൻ മുൻപ് ജില്ലാ ഭരണകൂടം നടപ്പിലാക്കിയ പല പദ്ധതികളും പരാജയപ്പെട്ടിരുന്നു. വ്യക്തികളിൽ നിന്ന് കണ്ടൽവനം ഏറ്റെടുക്കാൻ വർഷങ്ങൾക്ക് മുൻപ് ബാലകിരൺ മിഷൻ മാൻഗ്രോവ് പദ്ധതി നടപ്പിലാക്കിയിരുന്നുവെങ്കിലും തടസ്സങ്ങളുണ്ടായി. 217 ഹെക്ടർ തണ്ണീർത്തടം നൽകാമെന്ന് ഉടമകൾ സമ്മതപത്രം നൽകിയെങ്കിലും പദ്ധതി മുന്നോട്ടുപോയില്ല. പുഴ പുറമ്പോക്കിൽ റവന്യു വകുപ്പിന്റെ കീഴിലുള്ള 236 ഹെക്ടർ കണ്ടൽവന പ്രദേശം വനം വകുപ്പ് ഏറ്റെടുത്തു. ഇവ റിസർവ് ഫോറസ്റ്റായി പ്രഖ്യാപിച്ചു. എന്നാൽ ഇവയുടെ സംരക്ഷണം പോലും ജില്ലയിൽ കൃത്യമായി നടക്കുന്നില്ല.
കൂടുതൽ കണ്ടൽ വനമുള്ള
പഞ്ചായത്ത് കണ്ണൂരിൽ
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കണ്ടൽ കാടുകൾ ഉള്ളത് കുഞ്ഞിമംഗലം പഞ്ചായത്തിലാണ്. ആകെ കണ്ടൽ വനവിസ്തൃതിയുടെ 8.08% (1.374 ചതുരശ്ര കിലോമീറ്റർ). 589.5 ചതുരശ്ര കിലോമീറ്റർ തീരദേശമുള്ള സംസ്ഥാനത്ത് 17 ചതുരശ്ര കിലോമീറ്റർ (1782 ഹെക്ടർ) പ്രദേശത്ത് മാത്രമാണ് കണ്ടൽ വനമുള്ളത്. 2003ൽ കുഞ്ഞിമംഗലത്ത് പരിസ്ഥിതി പ്രവർത്തകരും പ്രകൃതിസ്‌നേഹികളും ഡബ്ലു.ടി.ഐ സംഘടനയും കണ്ടൽക്കാടുകൾ വിലകൊടുത്തു വാങ്ങിയിരുന്നു. 2025 ആയപ്പോൾ 45 ഏക്കറോളം കണ്ടൽക്കാടുകൾ സംരക്ഷിതവനമായി മാറി. ഡബ്ലു.ടി.ഐ. കുഞ്ഞിമംഗലത്തെ എടാട്ട് സ്ഥാപിച്ച 'കണ്ണൂർ കണ്ടൽ പ്രോജക്ട്' പഠനത്തിനും ഗവേഷണത്തിനുമായി കേരളത്തിനകത്തും പുറത്തും നിന്നുമുള്ള പരിസ്ഥിതി പഠിതാക്കൾക്ക് ഉപകാരപ്പെടുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |