കണ്ണൂർ: 5.500 കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ എക്‌സൈസ് സംഘം പിടികൂടി. ബീഹാർ ബാറാ ബജ്പുരി സ്വദേശി സന്ദീപ് കുമാർ സിംഗിനെ (34) യാണ് കണ്ണൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എ. അക്ഷയ് യുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. ഇന്നലെ രാവിലെ കഞ്ചാവുമായി ട്രെയിനിൽ വന്നിറങ്ങി പുതിയതെരു പട്ടേൽ റോഡിൽ കഞ്ചാവ് കൈമാറാനെത്തിയതായിരുന്നു പ്രതി.
ഓപ്പറേഷൻ തണ്ടർ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി പുതിയതെരു ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതി അറസ്റ്റിലായത്. എക്‌സൈസ് കമ്മിഷണറുടെ സ്‌പെഷ്യൽ സക്വാഡ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതിയെ പിടികൂടുന്നതിൽ കേരള എ.ടി.എസിന്റെ സഹായവും ലഭിച്ചിരുന്നു. അന്തർ സംസ്ഥാന കഞ്ചാവ് കടത്ത് സംഘത്തിലെ പ്രധാനിയാണ് എക്‌സൈസ് പിടിയിലായത്. ഒറീസയിൽ നിന്നും കഞ്ചാവ് കണ്ണൂരിലെത്തിച്ച് മൊത്ത വിൽപന നടത്തുന്നതാണ് ഇയാളുടെ രീതി. മുമ്പും നിരവധി തവണ ഇയാൾ കഞ്ചാവ് കണ്ണൂരിലെത്തിച്ചിട്ടുണ്ടെന്നാണ് ചോദ്യം ചെയ്യലിൽ ലഭിച്ച വിവരം.
എക്‌സൈസ് സംഘത്തിൽ അസി.എക്‌സൈസ് ഇൻസ്‌പെക്ടർ സി.പി.ഷനിൽകുമാർ, എം.കെ.സന്തോഷ്, ടി.ഖാലിദ്, പ്രിവന്റിവ് ഓഫീസർ ഗ്രേഡ് മാരായ എം.സജിത്ത്, ഇ.സുജിത്ത്, എക്‌സൈസ് കമ്മിഷണർ സ്‌പെഷ്യൽ സ്‌ക്വാഡംഗങ്ങളായ ഗ്രേഡ് പ്രിവന്റീവ് ഓഫീസർ പി.ജലീഷ്, എം.കെ.പ്രസന്ന, പ്രിവന്റീവ് ഓഫീസർ ഡ്രൈവർ കെ.ബിനീഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ മുഹമ്മദ് സി.വി.ബഷീർ, പി.നിഖിൽ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |