കണ്ണൂർ: വന്യമൃഗ ശല്യം ജില്ലയിൽ ഭയാനകമായ തോതിൽ വർദ്ധിക്കുമ്പോഴും കർഷകർക്ക് കൃഷി സംരക്ഷിക്കാനും ആത്മരക്ഷയ്ക്കു പോലും തോക്ക് ആശ്രയിക്കാൻ നിവൃത്തിയില്ലാത്ത അവസ്ഥ. കഴിഞ്ഞ മൂന്നു വർഷമായി കണ്ണൂർ ജില്ലയിൽ ഒരു തോക്ക് ലൈസൻസ് പോലും അനുവദിക്കപ്പെട്ടിട്ടില്ല. നൂറോളം അപേക്ഷകൾ നടപടിക്രമങ്ങൾ പൂർത്തിയാകാതെ, ചിലത് കളക്ടറുടെ ഹിയറിംഗ് കാത്ത്, ഫയലുകളിൽ ഉറങ്ങുകയാണ്.
വന്യമൃഗ ആക്രമണം ഏറ്റവുമധികം അനുഭവിക്കുന്ന മേഖലകളിലെ കർഷകരാണ് ഈ കാലതാമസത്തിന്റെ ഇരകൾ. പന്നിക്കൂട്ടവും മറ്റും കൃഷിയിടങ്ങളും വീട്ടുമുറ്റങ്ങളും കൈയടക്കുമ്പോൾ, കൃഷി സംരക്ഷണത്തിന് തോക്ക് ലൈസൻസ് അത്യാവശ്യമാകുകയാണ്.
സംസ്ഥാന കാർഷിക പുരസ്‌കാരങ്ങൾ നേടിയ കർഷകരുടെ അപേക്ഷകൾ പോലും ഫലം കാണാതെ കിടക്കുന്നത് അവരുടെ കൃഷി മുന്നോട്ടു കൊണ്ടുപോകുന്നതിന് ഗുരുതര പ്രതിസന്ധിയുണ്ടാക്കുന്നു.
അപേക്ഷകൾ കെട്ടിക്കിടക്കുന്നു
ജില്ലാ മജിസ്‌ട്രേറ്റിനോ എ.ഡി.എമ്മിനോ ആണ് തോക്ക് ലൈസൻസ് അപേക്ഷ സമർപ്പിക്കേണ്ടത്. തോക്ക് ആവശ്യമായ കാരണങ്ങൾ, നേരിടുന്ന ഭീഷണികൾ, ക്രിമിനൽ സിവിൽ കേസ് ചരിത്രം എന്നിവ സംബന്ധിച്ച് പൊലീസ്, ഫോറസ്റ്റ്, വില്ലേജ് ഓഫീസർ, മെഡിക്കൽ ഓഫീസർ എന്നിവരുടെ ഫീൽഡ് അന്വേഷണ റിപ്പോർട്ടുകൾ ലഭിച്ചശേഷം മാത്രമേ ലൈസൻസ് അനുവദിക്കൂ. എന്നാൽ നടപടിക്രമങ്ങൾ ജില്ലയിൽ ഏറ്റവും മന്ദഗതിയിലാണ്. മൂന്ന് വർഷം മുൻപ് സമർപ്പിച്ച അപേക്ഷകളിൽ പോലും ഫീൽഡ് പരിശോധന പൂർത്തിയാകാതെ തഹസിൽദാർ ഓഫീസുകളിൽ കെട്ടിക്കിടക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് കളക്ടറുടെ ഹിയറിംഗ് ഘട്ടത്തിൽ എത്തിയ അപേക്ഷകൾ പോലും ഹിയറിംഗ് കാത്ത് മാസങ്ങളായി കിടക്കുന്നു.
മലയോര മേഖലകളിൽ ജീവൻ പണയം വച്ചാണ് ഓരോ ദിവസവും കൃഷിയിടത്തിലേക്ക് ഇറങ്ങുന്നത്. ഭരണസംവിധാനം അടിയന്തര ഇടപെടൽ നടത്തി ലൈസൻസ് നടപടിക്രമങ്ങൾ വേഗത്തിലാക്കണം
കർഷകർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |