കണ്ണൂർ: സൂപ്പർ ലീഗ് കേരള രണ്ടാം സീസണിലെ എമർജിംഗ് താരവും ക്ലബിന്റെ കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ച യുവതാരവുമായ മുഹമ്മദ് സിനാനെ തിരികെയെത്തിച്ച് കണ്ണൂർ വാരിയേഴ്സ് എഫ്.സി. സൂപ്പർ ലീഗ് കിരീട നേട്ടത്തിനു ശേഷം ഐ ലീഗ് ക്ലബ് ഗോകുലം കേരള എഫ്.സിയിലേക്ക് ചേക്കേറിയ സിനാൻ മൂന്നാം സീസണിലും കണ്ണൂർ വാരിയേഴ്സ് കുപ്പായം അണിയും.
കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമാണ് സിനാൻ പുറത്തെടുത്തത്. 11 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയ താരം 16 ഗോളവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ഈ പ്രകടനത്തിന്റെ മികവിലാണ് സിനാൻ സൂപ്പർ ലീഗ് കേരള സീസൺ രണ്ടിലെ എമർജിംഗ് പ്ലെയർ പുരസ്‌കാരം സ്വന്തമാക്കിയത്. തുടർന്ന് അസാമിൽ നടന്ന 79-ാമത് സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിൽ കേരളത്തിനൊപ്പം വെള്ളിമെഡൽ നേടി. ഗോകുലം കേരള എഫ്.സിക്കൊപ്പം കേരള പ്രീമിയർ ലീഗ് കിരീടവും നേടിയ താരം ആ ടൂർണമെന്റിൽ മൂന്ന് ഗോളുകളും അഞ്ച് അസിസ്റ്റുകളും സ്വന്തമാക്കി.
കണ്ണൂർ കക്കാട് സ്വദേശിയായ സിനാൻ കഴിഞ്ഞ സീസണിൽ 'പ്രോജക്ട് ഗെയിം ചേഞ്ചർ' സെലക്ഷൻ ട്രയൽസിലൂടെയാണ് ടീമിലെത്തിയത്.
സഹലുദ്ദീൻ തുടരും
സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിൽ അസിസ്റ്റന്റ് ഫിസിയോ സ്ഥാനത്ത് സഹലുദ്ദീൻ അഹമ്മദ് തുടരും. കഴിഞ്ഞ സീസണിൽ സൂപ്പർ ലീഗ് കിരീടം നേടിയ കണ്ണൂർ വാരിയേഴ്സ് ടീമിലെ അംഗമായിരുന്നു. കേരള പ്രീമിയർ ലീഗിൽ ബാസ്‌ക്കോ ഒതുക്കുങ്ങൽ, റിയൽ മലബാർ എഫ്.സി തുടങ്ങിയ ടീമുകളുടെ ഫിസിയോ ആയിയാണ് സഹലുദ്ദീന്റെ തുടക്കം. 2025ൽ ബംഗളൂരു സൂപ്പർ ഡിവിഷൻ ക്ലബായ റിയൽ ബംഗളൂരു എഫ്.സിയിലും ഫിസിയോയായി പ്രവർത്തിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |