
ചെറുവത്തൂർ: ടാങ്കിലേക്ക് പമ്പ് ചെയ്യുന്ന മോട്ടോർ കേടായതിനെ തുടർന്ന് പെരുമഴക്കാലത്തും കുടിവെള്ളം കിട്ടാതെ 75 ഓളം കുടുംബങ്ങൾ. വീരമല കുന്നിന്റെ പരിസര പ്രദേശങ്ങളിലാണ് ആഴ്ചകളായി കുടിവെള്ളം മുടങ്ങിക്കിടക്കുന്നത്. പ്രായമുള്ള സ്ത്രീകൾ അടക്കമുള്ളവർ മഴയത്ത് കുടിവെള്ളം തേടി നെട്ടോട്ടമോടുന്ന കാഴ്ച ആരിലും അത്ഭുതവും സഹാനുഭൂതിയുമുണ്ടാക്കും.
വീരമല കുന്നിന്റെ ചെരിവുകൾ, രാമഞ്ചിറ, വടക്കുമ്പാട്, ചെറുവത്തൂർ കൊവ്വൽ ചെക്ക്പോസ്റ്റിന് സമീപം എന്നിവിടങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾക്കാണ് കുടിവെള്ളം കിട്ടാതായത്. സ്വന്തം പറമ്പിൽ കിണറുകളോ,കുഴൽകിണറുകളോ ഇല്ലാത്തതിനാൽ ഈ കുടുംബങ്ങൾ പുതിയകണ്ടത്തെ ജനകീയ കമ്മിറ്റിയുടെ കുടിവെള്ള പദ്ധതിയെ ആശ്രയിച്ചായിരുന്നു ഇവരുടെ ജീവിതം. ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 22 വർഷം മുമ്പ് കുടിവെള്ള പദ്ധതി തുടങ്ങുമ്പോൾ ഓഹരി വിഹിതം നൽകി അംഗങ്ങളായവരാണ് ഇവിടുത്തെ ഗുണഭോക്താക്കൾ. പുതിയകണ്ടത്താണ് കുടിവെള്ളം ശേഖരിക്കുന്നതിനുള്ള അയ്യായിരം ലിറ്റർ ടാങ്ക് സ്ഥാപിച്ചിട്ടുള്ളത്.
രണ്ടു കിലോമീറ്റർ അകലെ നാപ്പച്ചാൽ വയലിലുള്ള കിണറിനടുത്ത് മോട്ടോർ സ്ഥാപിച്ചാണ് ഇവിടേക്ക് വെള്ളം പമ്പ് ചെയ്യുന്നത്. പുലർച്ചെ അഞ്ചര മണിക്ക് തുടങ്ങി 11.30 വരെ പമ്പ് ചെയ്താണ് ജലസംഭരണി നിറയ്ക്കുന്നത്. രണ്ടു വർഷം മുമ്പ് സ്ഥാപിച്ച മോട്ടോറാണ് ഇപ്പോൾ പണിമുടക്കിയത്.
ജലവിതരണം പുനസ്ഥാപിക്കും:ജനകീയ കമ്മിറ്റി
നാപ്പച്ചാൽ വടക്ക് ഭാഗത്തുകൂടി വയലിൽ ഇറങ്ങി ചെളിയിലൂടെയാണ് മോട്ടോർ സ്ഥാപിച്ച സ്ഥലത്ത് എത്തേണ്ടത് .ഏഴ് എച്ച്.പി മോട്ടോർ കരക്ക് എത്തിക്കാൻ വലിയ അദ്ധ്വാനം വേണം.കുറച്ചുപേരുടെ സഹായത്തോടെ മോട്ടോർ ഇന്നലെ കരക്ക് കയറ്റിയിട്ടുണ്ട്. ഇന്ന് ടെക്നീഷ്യനെ ലഭിച്ചാൽ
അറ്റകുറ്റപ്പണി നടത്തി ജലവിതരണം പുനസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ജനകീയ കമ്മിറ്റി സെക്രട്ടറി ബാലകൃഷ്ണൻ പറഞ്ഞു.
അദ്ദേഹം വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |