ലക്‌നൗ: മറ്റൊരാളുമായി പ്രണയത്തിലായ ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി കാമുകനൊപ്പം പോകാൻ അനുവദിച്ച് ഭർത്താവ്. പലതവണ അനുനയിപ്പിച്ച് തിരികെ തന്റെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെയാണ് ഭർത്താവ് ഇത്തരത്തിൽ ഒരു തീരുമാനമെടുത്തത്. മാത്രമല്ല, ഭാര്യയുടെ ഇഷ്ടപ്രകാരമുള്ള വിവാഹത്തിന് മുന്നിൽ നിന്ന് വേണ്ട സഹായം നൽകുകയും ചെയ്തു. പുതിയ ഭർത്താവിനൊപ്പം വിശ്വസ്തയായി ജീവിക്കണമെന്ന് ഉപദേശവും അദ്ദേഹം ഭാര്യയ്ക്ക് നൽകി.
ലക്‌നൗവിലെ മാലിഹാബാദിൽ നിന്നുള്ള പ്രാദേശിക സുരക്ഷാ സേനാ ഉദ്യോഗസ്ഥന്റെ ഭാര്യയാണ് മറ്റൊരാളുമായി പ്രണയത്തിലായത്. കഴിഞ്ഞ വർഷം മേയിലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. എന്നാൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് വീട്ടുകാരെ അറിയിക്കാതെ യുവതി ഭർതൃവീട്ടിൽനിന്ന് ഇറങ്ങിപോകുകയായിരുന്നു. ഏറെ തിരച്ചിൽ നടത്തിയിട്ടും യുവതിയെ കണ്ടെത്താനാകാതെ വന്നതോടെ ഭർത്താവ് മാലിഹാബാദ് പൊലീസിനെ സമീപിച്ച് ഭാര്യയെ കാണാനില്ലെന്ന പരാതി നൽകുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ച യുവതി കാമുകനൊപ്പം മാലിഹാബാദ് പൊലീസ് സ്റ്റേഷനിലെത്തിയതോടെയാണ് സംഭവത്തിൽ അപ്രതീക്ഷിത വഴിത്തിരിവുണ്ടായത്. വിവാഹത്തിന് മുമ്പുതന്നെ ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതി പൊലീസ് സ്റ്റേഷനിലെത്തിയതോടെ മാതാപിതാക്കളും ഭർതൃവീട്ടുകാരും അവിടെയെത്തി. ഭർത്താവിനൊപ്പം തിരിച്ചുപോയി വിവാഹബന്ധം തുടരണമെന്ന് യുവതിയെ ബന്ധുക്കൾ മണിക്കൂറുകളോളം പറഞ്ഞ് ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ കാമുകനൊപ്പം തന്നെ ജീവിക്കണമെന്ന നിലപാടിൽ യുവതി ഉറച്ചുനിൽക്കുകയായിരുന്നു.
അനുരഞ്ജന ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ഭർത്താവ് യുവതിയുടെ തീരുമാനം അംഗീകരിക്കുകയും പരസ്പര സമ്മതത്തോടെ വിവാഹബന്ധം അവസാനിപ്പിക്കാൻ സമ്മതിക്കുകയും ചെയ്യുകയായിരുന്നു. പിരിയുന്നതിന് മുമ്പ്, താൻ തിരഞ്ഞെടുത്ത യുവാവിനോട് വിശ്വസ്തയായി കഴിയണമെന്നും ഭർത്താവ് യുവതിയോട് പറഞ്ഞതായാണ് വിവരം.
തുടർന്ന് യുവതിയും കാമുകനും സമീപത്തെ ക്ഷേത്രത്തിലെത്തി വിവാഹിതരായി. പിന്നീട് ഇരുവരും ഒരുമിച്ച് അവിടെനിന്ന് പോകുകയായിരുന്നു. സംഭവത്തിൽ ഇരുകുടുംബങ്ങളും ഒടുവിൽ യുവതിയുടെ തീരുമാനം അംഗീകരിച്ചതായി മാലിഹാബാദ് ഇൻസ്പെക്ടർ സുരേന്ദ്ര ഭാട്ടി പറഞ്ഞു. 'പരസ്പര സമ്മതത്തോടെയാണ് വിഷയം പരിഹരിച്ചത്. ഇരു വിഭാഗങ്ങളും പരാതികളൊന്നും നൽകിയിട്ടില്ല'- അദ്ദേഹം വ്യക്തമാക്കി.
A Lucknow man allowed his wife to marry her lover after repeated attempts to convince her to return failed. The woman, married to the PRD personnel since May last year, had left her in-laws’ home without informing them. She later arrived at the police station with her lover. Both families tried to reconcile, but she remained firm. The husband accepted her decision, supported their marriage.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |