കാസർകോട്: മഞ്ചേശ്വരം കടലിൽ മത്സ്യബന്ധനത്തിനിടെ എഞ്ചിൻ തകരാറിലായ മത്സ്യബന്ധന വള്ളത്തിൽ കുടുങ്ങിയ നാല് മത്സ്യത്തൊഴിലാളികളെ ഫിഷറീസ് വകുപ്പും കുമ്പള കോസ്റ്റൽ പൊലീസും ചേർന്ന് രക്ഷപ്പെടുത്തി. ഞായറാഴ്ച പുലർച്ചെ ഉപ്പള മുസോഡി ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട ഗുത്തിയമ്മ ഭഗവതി എന്ന ചെറിയ എൻജിൻ ഘടിപ്പിച്ച വള്ളമാണ് അപകടത്തിൽപ്പെട്ടത്. ഉപ്പള മുസോഡി സ്വദേശി വിക്രമിന്റെ ഉടമസ്ഥതയിലുള്ള വള്ളം മഞ്ചേശ്വരം കടലിൽ തീരത്ത് നിന്ന് ഏകദേശം 10 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനം നടത്തുന്നതിനിടെ എഞ്ചിൻ തകരാറിലായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
വള്ളത്തിലുണ്ടായിരുന്നവർ ഉടൻ തന്നെ കുമ്പള കോസ്റ്റൽ പൊലീസിനെ വിവരമറിയിച്ചു. വിവരം ലഭിച്ചതോടെ കുമ്പള കോസ്റ്റൽ പൊലീസും ഫിഷറീസ് റെസ്ക്യൂ ടീമംഗങ്ങളും ഉൾപ്പെടെയുള്ള സംഘവും ഫിഷറീസ് രക്ഷാബോട്ടിൽ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പ്രതികൂല കാലാവസ്ഥയിലും കടൽ പ്രക്ഷുബ്ധമായ സാഹചര്യത്തിലും നടത്തിയ രക്ഷാദൗത്യത്തിൽ വള്ളത്തിലുണ്ടായിരുന്ന നാല് മത്സ്യത്തൊഴിലാളികളെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. തുടർന്ന് വള്ളം കെട്ടിവലിച്ച് മുസോഡി ഹാർബറിൽ എത്തിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
മൺസൂൺ കാലത്ത് കാലാവസ്ഥാ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്നും പ്രതികൂല കാലാവസ്ഥയിൽ കടലിൽ മത്സ്യബന്ധനത്തിന് പോകുന്നത് ഒഴിവാക്കണമെന്നും ഫിഷറീസ് വകുപ്പും കോസ്റ്റൽ പൊലീസും മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |