ചെറുവത്തൂർ: കാറ്റും മഴയും കൊണ്ടും പട്ടികളുടെ ആക്രമണ ഭീഷണിയിൽ ഭയന്ന് വിറച്ചും പ്ലാറ്റ് ഫോമിലും റെയിൽവെ ഓവർ ബ്രിഡ്ജിന്റെ അടിയിലും അന്തിയുറങ്ങി ജീവൻ നിലനിർത്താൻ കഷ്ടപ്പെടുന്ന വൃദ്ധ ദമ്പതികൾക്ക് മലപ്പച്ചേരിയിലെ വൃദ്ധമന്ദിരത്തിൽ തണലൊരുക്കി അധികൃതർ.
'കേരള കൗമുദി' വാർത്തയെ തുടർന്ന് കാസർകോട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഇടപെട്ടതിനെ തുടർന്നാണ് എഴുപത് വയസുള്ള തമിഴ്നാട് സേലം സ്വദേശിയായ ഗോവിന്ദനെയും പാലക്കാട് സ്വദേശിനിയായ ഹാജിറ (68) യെയും സുരക്ഷിതമായ കേന്ദ്രത്തിലേക്ക് മാറ്റി പാർപ്പിച്ചത്. ഉറ്റവരാരുമില്ലാതെ നരകയാതന അനുഭവിക്കുന്ന വൃദ്ധദമ്പതികളുടെ ദുരിത കാഴ്ച കേരള കൗമുദി 28നാണ് പുറത്തുകൊണ്ടു വന്നത്. കൃത്യമായി ഭക്ഷണം കഴിക്കാത്തതിനാൽ രോഗബാധിതയായും ഭാണ്ഡക്കെട്ടുകൾക്ക് അരികെ, ഈച്ചയാർക്കുന്ന നിലയിലുമാണ് ഹാജിറയെയും അടുത്തിരുന്ന് സങ്കടപ്പെടുന്ന ഭർത്താവിനെയും
നാട്ടുകാർ കണ്ടത്.
രണ്ടു മനുഷ്യജീവനുകൾ അപകടത്തിലായേക്കാവുന്ന വിഷയത്തിന്റെ ഗൗരവം മനസിലാക്കിയ ജില്ലാ കളക്ടർ സാമൂഹ്യനീതി വകുപ്പ് അധികൃതരോട് വിശദീകരണം തേടുകയും അടിയന്തര നടപടി എടുക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ സാമൂഹ്യനീതി വകുപ്പിലെ ഉദ്യോഗസ്ഥ ചിത്തിരയുടെ നേതൃത്വത്തിൽ ചെറുവത്തൂരിലെത്തി ഗ്രാമ പഞ്ചായത്തിന്റെ സഹായം തേടി. തുടർന്ന് ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ടി. നാരായണൻ, വൈസ് പ്രസിഡന്റ് പി. മിനിമോൾ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. രാമചന്ദ്രൻ, പത്താം വാർഡ് മെമ്പർ എം.വി ഷിജു, മെമ്പർമാരായ സി.കെ മുംതാസ്, എ.കെ ഷീന എന്നിവരും പൊലീസ് ഉദ്യോഗസ്ഥരുമായി വൃദ്ധദമ്പതികളെ തിരഞ്ഞെത്തുകയായിരുന്നു.
കനത്ത മഴയിൽ റെയിൽവേ മേൽപ്പാലത്തിന് അടിയിലായിരുന്നു ഇരുവരും ഉണ്ടായിരുന്നത്. 'ഞങ്ങൾ എവിടെയും വരുന്നില്ല നാട്ടിലേക്ക് പൊയ്ക്കോളാം അവിടെ ബന്ധുക്കൾ ഉണ്ട്' ഗോവിന്ദൻ അധികൃതരോട് പറഞ്ഞു. സുരക്ഷിത കേന്ദ്രത്തിൽ താമസവും സൗകര്യങ്ങളും ഒരുക്കാമെന്നും ഒരു ബുദ്ധിമുട്ടും ഇല്ലാതെ നിങ്ങൾക്ക് അവിടെ കഴിയാമെന്നും എല്ലാവരും ചേർന്ന് പറഞ്ഞു. ഏറെ നിർബദ്ധിച്ചതിനു ശേഷമാണ് വൃദ്ധ ദമ്പതികൾ വഴങ്ങിയത്.
പഞ്ചായത്ത് വാഹനത്തിൽ തന്നെ വൈകുന്നേരം നാലരയോടെ മലപ്പച്ചേരി ന്യൂ മലബാർ പുനരധിവാസ കേന്ദ്രത്തിൽ എത്തിച്ച് ഇരുവരെയും കേന്ദ്രം അധികാരികൾക്ക് കൈമാറിയതിനു ശേഷമാണ് സംഘം മടങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |