നീലേശ്വരം: വള്ളിക്കുന്ന് താലൂക്ക് ആശുപത്രി കോമ്പൗണ്ടിൽ വർഷങ്ങളായി അപകടാവസ്ഥയിലുള്ള ജലസംഭരണി ഒടുവിൽ പൊളിച്ചുമാറ്റുന്നു. ഇത് സംബന്ധിച്ച് കേരള വാട്ടർ അതോറിറ്റി ചെറുവത്തൂർ പി.എച്ച് സബ്ഡിവിഷൻ അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ നീലേശ്വരം നഗരസഭാ സെക്രട്ടറിയെവിവരം അറിയിച്ചിരിക്കുകയാണ്. ജലസംഭരണിയുടെ തൂണുകൾ തുരുമ്പെടുത്ത് ഏത് സമയത്തും പൊട്ടിപൊളിഞ്ഞ് വീഴാൻ പാകത്തിൽ നിൽക്കുകയായിരുന്നു.
മലപ്പുറം പൂക്കോട്ടൂരിലെ പി പി അബ്ദുൽകരീമിനാണ് ഇതുസംബന്ധിച്ച കരാർ. ആവശ്യമായ സുരക്ഷാ മുൻകരുതലുകളെല്ലാം സ്വീകരിച്ചായിരിക്കും സംഭരണി പൊളിക്കുക. വർഷങ്ങളായി അപകടാവസ്ഥയിലിരിക്കുന്ന സംഭരണി പൊളിക്കുന്നതിൽ വാട്ടർ അതോറിറ്റി തുടർന്നുവന്ന മെല്ലെപ്പോക്കിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. വീണ ജോർജ് ആരോഗ്യമന്ത്രിയായിരിക്കെ ടാങ്കിന്റെ ശോച്യാവസ്ഥ നേരിൽ കണ്ട് ഇത് പൊളിച്ചുനീക്കാൻ വാക്കാൽ നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെ കോട്ടയം മെഡിക്കൽ കോളേജിൽ അപകടാവസ്ഥയിലായ കെട്ടിടം വീണ് ഒരാൾ മരിച്ചതിനെ തുടർന്ന് നാട്ടുകാർ അന്നത്തെ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലും വാട്ടർ അതോറിറ്റി ഇളകിയില്ല.
തുടർന്ന് താലൂക്ക് വികസനസമിതി യോഗത്തിലും വിഷയം ചർച്ച ചെയ്യപ്പെട്ടു. ടാങ്ക് പൊളിച്ചുനീക്കി പുതിയത് നിർമിക്കണമെന്ന് നഗരസഭ ചെയർമാൻ പി.പി മുഹമ്മദ് റാഫി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതിന് മുതിരാതെ ആശുപത്രി കെട്ടിടത്തിന് മുകളിൽ സിന്തറ്റിക് ടാങ്കുകൾ സ്ഥാപിച്ച് ജലവിതരണം നടത്താനാണ് വാട്ടർ അതോറിറ്റി അനുമതി തേടിയിരുന്നത്. പുതിയ ടാങ്ക് നിർമ്മിക്കാൻ ഫണ്ട് ലഭിക്കാൻ കാലതാമസം വരുമെന്ന വാദവും ഉയർത്തി. അന്നത്തെ താലൂക്ക് വികസനസമിതി യോഗത്തിൽ അദ്ധ്യക്ഷനായിരുന്ന മുൻ എം എൽ എ, ഇ ചന്ദ്രശേഖരനും ഇക്കാര്യത്തിൽ ശക്തമായി പ്രതികരിച്ചിരുന്നു. ഒടുവിൽ സംഭരണി പൊളിച്ചു നീക്കാൻ തീരുമാനിച്ചതിൽ ആശുപത്രിയെ ആശ്രയിക്കുന്നവരെല്ലാം ആശ്വാസത്തിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |