അഞ്ചൽ: ഇടമുളയ്ക്കൽ പഞ്ചായത്തിലെ തൊള്ളൂർ വാർഡിൽ പുലർച്ച മൂന്നു പേരെ കടിച്ച നായയെ വെടിവച്ച് കൊന്നു. തൊളളൂർ സ്വദേശിയും എൺപത്തിനാലുകാരനുമായ എബ്രഹാമിനാണ് ഇന്നലെ പുലർച്ചെ അഞ്ചരയോടെ ആദ്യം കടിയേറ്റത്.
മൂത്രമൊഴിക്കാൻ പുറത്തിറങ്ങിയ എബ്രഹാമിനെ നായ പിന്നിലൂടെ വന്ന് കടിക്കുകയായിരുന്നു. നിലവിളി കേട്ട് പുറത്തിറങ്ങിയ ബന്ധുക്കൾ ബഹളം വച്ചതോടെ നായ അവിടെനിന്ന് ഓടി. തുടർന്ന് തൊട്ടടുത്ത വീട്ടിലെ ബഷീറിനെ വീടിന് സമീപത്തുവച്ച് കടിച്ചു. ബഷീറിനെ രക്ഷിക്കാ ൻവന്ന ചെറുമകൻ ഹസനും (28) കടിയേറ്റു. ആളുകൾ എത്തിത്തുടങ്ങിയതോടെ നായ വീണ്ടും ഓടി.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ് ലിജു ആലുവിളയും വാർഡ് മെമ്പർ കൂര്യാക്കോസ് വൈദ്യനും പഞ്ചായത്തിലെ ലൈസൻസുള്ള ഷൂട്ടറായ വിളക്കുപാറ സ്വദേശി ഡാനിയലിനെ വിളിച്ചുവരുത്തി. തുടർന്ന് ഇദ്ദേഹം നായയെ വെടിവച്ചു കൊല്ലുകയായിരുന്നു.
നായയുടെ കഴുത്തിൽ ചുവന്ന ബെൽറ്റ് ഉണ്ടായിരുന്നതിനാൽ ഏതെങ്കിലും വീട്ടിൽ നിന്ന് ചാടിപ്പോന്നതാണോ എന്ന് സംശയമുണ്ട്. നായയെ വെടിവയ്ക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കടിയേറ്റ എബ്രഹാമും ബഷീറും പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഗുരുതര പരിക്കേറ്റ ഹസനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ അപകടങ്ങൾ സംഭവിക്കാതിരിക്കാനാണ് വെടിവയ്ക്കേണ്ടി വന്നതെന്ന് പ്രസിഡന്റ് ലിജു ആലുവിളപറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |